യൂറോ കപ്പ്: പോര്‍ച്ചുഗലിനെ ഗോളില്‍ മുക്കി ജര്‍മ്മനിയുടെ തിരിച്ചു വരവ്

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ജര്‍മ്മനിയുടെ തകര്‍പ്പന്‍ തിരിച്ചു വരവ്.

മത്സരത്തില്‍ സെല്‍ഫ് ഗോളുകളാണ് പോര്‍ച്ചുഗലിന്റെ വിധി മാറ്റി കുറിച്ചത്. റൂബന്‍ ഡയസ് (35″) റാഫേല്‍ ഗുറെയ്‌റോ (39″) എന്നിവരുടെ സെല്‍ഫ് ഗോളുകളാണ് പോര്‍ച്ചുഗലിന് വിനയായത്. യൂറോ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു കളിയില്‍ ഒന്നിലധികം സെല്‍ഫ് ഗോള്‍ വഴങ്ങുന്നത്.

Euro 2020: Portugal vs. Germany — live | Sports| German football and major international sports news | DW | 18.06.2021

15ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോളില്‍ മുന്നിലെത്തിയ പോര്‍ച്ചുഗലിനെ നാല് മിനിറ്റിനിടെ വന്ന രണ്ട് സെല്‍ഫ് ഗോളുകള്‍ പിന്നിലാക്കി. രണ്ടാം പകുതിയില്‍ കായ് ഹവാര്‍ട്‌സും (51″), റോബിന്‍ ഗൊസെന്‍സും (60″) ജര്‍മനിക്കായി ഗോളുകള്‍ നേടി. ഞെട്ടലില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഡിയഗോ ജോട്ട (67) ഒരു ഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലും പോര്‍ച്ചുഗല്‍ ഏറെ പിന്നിലായിപ്പോയിരുന്നു.

മരണഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗലിനും ജര്‍മനിക്കും 3 വീതം പോയിന്റായി. ഒരു ജയവും ഒരു സമനിലയും അടക്കം 4 പോയിന്റുള്ള ഫ്രാന്‍സാണ് ഒന്നാമത്.