പെലെയുടെ റെക്കോഡ് മറികടന്ന് ഛേത്രി, ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍

ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായകമായ മത്സരത്തില്‍ മാലിദ്വീപിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ഈ ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30ന് ആരംഭിക്കും.

Image

കളി തുടങ്ങി 33ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. ആദ്യം പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ 45ാം മിനിറ്റില്‍ മാലിദ്വീപിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖ് പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 62-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡെടുത്തു. ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചുകൊണ്ട് വീണ്ടും ഗോളടിച്ചു. ഇതോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളില്‍ നിന്നാണ് താരം 79 ഗോളുകള്‍ നേടിയത്. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്.