ഇസ്രയേല്‍ ഇറാന് മേല്‍ നടത്തിയ ആക്രമണവും തിരിച്ചുള്ള ഇറാന്റെ പ്രത്യാക്രമണവും മധ്യപൂര്‍വ്വേഷ്യയെ വീണ്ടും യുദ്ധ ഭൂമിയാക്കി മാറ്റി കഴിഞ്ഞു. ഒരേസമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തി് ഇസ്രയേല്‍ മുന്നേറുമ്പോള്‍ ഇസ്രയേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തെ മറികടന്ന് ടെല്‍ അവീവില്‍ ഇറാനും മിസൈലുകള്‍ വര്‍ഷിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാന്റെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇറാന്‍- ഇസ്രയേല്‍ യുദ്ധത്തിനപ്പുറം ആവര്‍ത്തിച്ചുള്ള അമേരിക്കയുടെ നിരാകരണത്തിനപ്പുറം ഇറാന്‍ അമേരിക്കയാണ് ഇതിന് പിന്നിലെ സഹായസംഘമെന്ന് പറയുമ്പോള്‍ സംഘര്‍ഷത്തില്‍ മറ്റ് മാനങ്ങളും വന്നുചേരുന്നു.
ഇറാഖിലെ പ്രത്യേക സേനാ ക്യാമ്പുകള്‍, ഗള്‍ഫിലെ സൈനിക താവളങ്ങള്‍, മിഡില്‍ ഈസ്റ്റ് മേഖലയിലെ നയതന്ത്ര ദൗത്യങ്ങള്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റിലുടനീളം യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന് ആക്രമിക്കാന്‍ കഴിയും. ഇറാന്‍ ചെല്ലും ചെലവും കൊടുത്ത് പോറ്റിപ്പോരുന്ന ഭീകരസംഘടനകള്‍ക്കും അമേരിക്കയ്‌ക്കെതിരെ രംഗത്തിറങ്ങാനാകും. ഇറാന്റെ പ്രോക്‌സി സേനകളെന്ന് വിളിപ്പേരുള്ള ഹമാസും ഹിസ്ബുള്ളയും നിലവില്‍ വലിയ ശക്തികളല്ലെങ്കിലും ഇറാഖിലെ അവരുടെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ ഇപ്പോഴും സായുധരാണെന്നത് അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും ആശങ്കയിലാക്കുന്നുണ്ട്. നിലവില്‍ ഇസ്രയേല്‍ – ഇറാന്‍ എന്ന നിലയില്‍ നടക്കുന്ന സംഘര്‍ഷം മറ്റൊരു ലോകയുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയും വലുതാണ്. ഇസ്രയേലിന് ആക്രമണത്തില്‍ പിന്തുണ നല്‍കിയിട്ടില്ലെന്ന് പറയുന്ന അമേരിക്ക ഇറാനോട് തങ്ങള്‍ക്ക് നേരെ തിരിഞ്ഞാല്‍ പ്രത്യാഘാതം വലുതാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്ന് ഭീരിഭാഗം നയതന്ത്ര പ്രതിനിധികളേയും തിരിച്ചു വിളിച്ചിട്ടുണ്ട് യുഎസ്. പക്ഷേ അമേരിക്കന്‍ പൗരന്മാര്‍ എവിടെയെങ്കിലും കൊല്ലപ്പെട്ടാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ പോര്‍മുഖത്ത് ഇറങ്ങാന്‍ നിര്‍ബന്ധിതനാകും. ഇറാനെതിരെ അമേരിക്കയെ തനിക്കൊപ്പം നേരിട്ട് യുദ്ധമുഖത്തിറക്കാന്‍ കാലങ്ങളായി ആഗ്രഹിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് അതൊരു അവസരമാകും.
ഇനി എന്താണ് ഇസ്രായേല്‍ ഇറാന്‍ പോരിന് പിന്നിലെന്ന് ചിന്തിച്ചു പോയാല്‍ ആ ബന്ധത്തിന് 7 പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആദ്യം സുഹൃദ് ബന്ധമായിരുന്നെങ്കില്‍ ഇറാനിലെ മത ഭരണ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇസ്രയേലുമായുള്ള ബന്ധത്തില്‍ ശത്രുതയും സുഹൃദ് ബന്ധവും മാറി മാറി വന്നുവെന്ന് കാണാന്‍ കഴിയും. ഒടുവില്‍ പലസ്തീന്‍ വിഷയത്തില്‍ ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് ഹിസ്ബുള്ളയേയും ഹൂതികളേയും ഹമാസിനേയും ഉപയോഗിച്ച് നടത്തിയ നിഴല്‍ യുദ്ധങ്ങളും ഇറാന്റെ ആണവ മോഹങ്ങളും ഇസ്രയേലിന്റെ അറബ് ശത്രുതയും എല്ലാം ഇറാന്‍- ഇസ്രയേല്‍ ബന്ധം വഷളാക്കി. ഇസ്രയേലിലേയും ഇറാനിലേയും ആഭ്യന്തര പ്രശ്‌നങ്ങളും ഭരണമാറ്റ മുറവിളികളുമെല്ലാം ഈ യുദ്ധത്തിന്റെ ആണിക്കല്ലാണ്.
ഇനി ചരിത്രത്തിലേക്ക് പോയാല്‍ ഇസ്രയേല്‍ രാഷ്ട്ര രൂപീകരണത്തെ അംഗീകരിച്ച മുസ്ലീം രാജ്യമായിരുന്നു ഇറാന്‍ എന്ന് പറഞ്ഞു തുടങ്ങേണ്ടി വരും. ഇസ്ലാമിസ്റ്റ് ഭരണമാറ്റങ്ങളുണ്ടാക്കിയ ഇറാന്റെ രാഷ്ട്രീയമാറ്റങ്ങള്‍ക്കും ഇസ്രയേല്‍ ചങ്ങാത്ത സമീപനത്തില്‍ മാറ്റമുണ്ടാക്കി. 1947ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനുശേഷം പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭ രൂപീകരിച്ച പ്രത്യേക സമിതിയിലെ 11 അംഗങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. 1948 ലെ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചപ്പോള്‍ അംഗീകരിച്ച ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രണ്ടാമത്തെ രാജ്യമായിരുന്നു ഇറാന്‍. ഇന്ന് ഇസ്രയേലുമായി കൊമ്പുകോര്‍ക്കാന്‍ മടിക്കാത്ത എല്ലാ ഇസ്രയേല്‍ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് പറയുന്ന തുര്‍ക്കിയായിരുന്നു ജൂതരാഷ്ട്ര രൂപീകരണത്തെ അംഗീകരിച്ച മറ്റൊരു മുസ്ലിം രാഷ്ട്രം. ഇസ്രയേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ അറബ് രാജ്യങ്ങള്‍ ആക്രമിച്ചു. മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിച്ചു. ഈ യുദ്ധത്തോടെ യുഎന്‍ അംഗീകരിച്ചതിനേക്കാള്‍ കൂടുതല്‍ പ്രദേശം ഇസ്രയേല്‍ പിടിച്ചെടുത്തുവെന്നതാണ് വസ്തുത. ഇതോടെ ഇറാന്‍ നിലപാട് കടുപ്പിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇസ്രയേലിന്റെ പ്രവേശനത്തിനെതിരെ വോട്ട് ചെയ്തു. പക്ഷേ ബന്ധം ഉടന്‍ തന്നെ ചങ്ങാത്തത്തിലേക്ക് മാറി. 1950 മാര്‍ച്ച് 14-ന് ഇറാന്‍ ഇസ്രയേലിനെ അംഗീകരിച്ചു. 1952 മുഹമ്മദ് മൊസാദ്ദെഗ് ഇറാന്റെ പ്രധാനമന്ത്രിയായതോടെയാണ് പാശ്ചാത്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേലുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചത്. പക്ഷേ 1953-ല്‍ അമേരിക്കയുടേയും ബ്രിട്ടന്റെയും പിന്തുണയോടെ ഇറാനിയന്‍ സൈന്യം മൊസാദ്ദെഗിനെ അട്ടിമറിച്ചു. പാശ്ചാത്യ അനുകൂല നേതാവ് മുഹമ്മദ് റെസ പഹ്ലവി ഇറാന്റെ ഷാ ആയി വീണ്ടും അവരോധിക്കപ്പെട്ടു.
1953 മുതല്‍ 1979 വരെ പഹ്ലവി രാജവംശത്തിന്റെ ഇറാന്‍ ഭരണകാലത്ത് ഇസ്രയേല്‍ സൗഹൃദ രാഷ്ട്രമായിരുന്നു അവര്‍ക്ക്. സാമ്പത്തിക സൈനിക ബന്ധങ്ങള്‍ മാത്രമല്ല രഹസ്യാന്വേഷണ വിഷയത്തില്‍ വരെ ഇരു രാജ്യങ്ങളും സഹകരിച്ചു. ഇസ്രയേല്‍ ഇറാന് ആയുധങ്ങള്‍ നല്‍കി, ഇറാന്‍ തിരിച്ച് പെട്രോളിയം നല്‍കി. പക്ഷേ പഹ്ലവി ഭരണകാലത്തെ ആധുനികവല്‍ക്കരണവും പാശ്ചാത്യവല്‍ക്കരണവും യാഥാസ്ഥിതിക വിഭാഗങ്ങളില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഒപ്പം ഏകാധിപത്യ ഭരണം ഇറാനില്‍ ഇസ്ലാമിസ്റ്റ് വിപ്ലവത്തിന് കാരണമായി. ഇറാനില്‍ ഷിയാ വിഭാഗം സയണിസത്തിനെതിരായി ശക്തമായ നിലപാടെടുത്തു. 1979ലെ ഇറാനിയന്‍ വിപ്ലവത്തില്‍ പഹ്ലവി രാജവംശത്തിന്റെ പതനമുണ്ടായതോടെ ഇറാന്‍- ഇസ്രയേല്‍ ബന്ധം തകര്‍ന്നു. ഷാ മുഹമ്മദ് റെസ പഹ്ലവിയെ അട്ടിമറിച്ച് അയത്തൊള്ള റുഹൊള്ള ഖൊമേനി ഇറാനില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. റുഹൊള്ള ഖൊമേനി ഇറാന്റെ പരമോന്നത നേതാവാകും മുമ്പ് തന്നെ ഇസ്രയേല്‍ വിമര്‍ശകനായിരുന്നു. ഇറാന്‍ ഇസ്രയേലുമായുള്ള ബന്ധം അതോടെ പൂര്‍ണമായും വിച്ഛേദിച്ചു. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചത് പിന്‍വലിക്കുകയും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്രപരവും വാണിജ്യപരവും മറ്റ് ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ പലസ്തീനുമായുള്ള ഇറാന്റെ ബന്ധം ശക്തമായി.
ഇസ്രയേലുമായി ശത്രുത പുലര്‍ത്തിയിരുന്ന ഇറാന് പക്ഷേ ഇറാഖ് ചിത്രത്തിലേക്ക് വന്നതോടെ വീണ്ടും ഇസ്രയേല്‍ സഹായം സ്വീകരിക്കേണ്ടി വന്നു. ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് സദ്ദാം ഹുസൈനെ പിന്തുണച്ചതോടെ പലസ്തീനുമായുള്ള ബന്ധവും വഴിമുട്ടി. ഉപരോധത്തില്‍ വലഞ്ഞിരുന്ന ഇറാന് ശക്തരായ ഇറാഖി സൈന്യത്തെ നേരിടാന്‍ ആയുധങ്ങള്‍ വേണ്ടിവന്നപ്പോള്‍ ശത്രുവായിരുന്ന ഇസ്രയേല്‍ മിത്രമായി. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇസ്രയേല്‍ ഇറാന് പിന്തുണ നല്‍കിയെന്നതാണ് വസ്തുത. ഇറാഖിന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്രമായിരുന്ന ഒസിറാക്ക് ആണവ റിയാക്ടര്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ ഇറാന് നേരിട്ട് പിന്തുണ പോലും നല്‍കി. ഇസ്രയേലില്‍ നിന്ന് 500 മില്യണ്‍ ഡോളറിന്റെ ആയുധ സൈനിക സഹായങ്ങളാണ് ഇറാന്‍ നേടിയത്. ഇപ്പോള്‍ ഇറാന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അമേരിക്കയാണ് അന്ന് ആയുധങ്ങള്‍ നല്‍കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. പക്ഷേ മിഡില്‍ ഈസ്റ്റിലെ ശക്തിപ്രകടന ശ്രമങ്ങള്‍ രഹസ്യ സഹകരണത്തിനിടയിലും ഇരുകൂട്ടരും തുടര്‍ന്നു.
പലസ്തീനിലും ലെബനനിലും പുതിയ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമം തുടങ്ങുകയും ഇസ്രയേലിനെ പ്രതിരോധിക്കാന്‍ പുതിയ ഭീകര ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇറാന്‍ ശ്രമിച്ചു. ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ തുടങ്ങി മിഡില്‍ ഈസ്റ്റിനെ മുള്‍മുനയിലാക്കിയ മേഖലയിലെ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയ- സായുധ ഗ്രൂപ്പുകളെ ഇറാന്‍ പിന്തുണച്ചു. ഇറാനിയന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1982-ല്‍ ലെബനനില്‍ സ്ഥാപിതമായ ഷിയാ സംഘടനയായ ഹിസ്ബുള്ള ഇറാന്റെ പ്രധാന സഖ്യകക്ഷിയായി. പിന്നാലെ പലസ്തീനിലെ ഹമാസിനും ഇറാന്‍ ധനസഹായം നല്‍കി. ഇറാന്‍ പിന്തുണയോടെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കപ്പെട്ട ഹിസ്ബുള്ളയും ഹമാസും ഹൂതികളും പലയിടങ്ങളിലും സായുധ പോരാട്ടം ആരംഭിച്ചു. ഇതൊരുവശത്ത് നടക്കുമ്പോള്‍ ഇറാന്‍ ഭരണകൂടത്തിനെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകളെ ഇസ്രയേലും പിന്തുണച്ചു പോന്നു. 1991ലെ ഗള്‍ഫ് യുദ്ധത്തോടെ മറനീക്കി ഇരുവിഭാഗവും ശത്രുത പ്രഖ്യാപിച്ചു.
2000 മുതലങ്ങോട്ട് ഇറാന്റെ ആണവ പരീക്ഷണങ്ങളില്‍ ഇസ്രയേല്‍ നോട്ടമിട്ടു. ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നതാണ് ഇസ്രയേല്‍ നിലപാട്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ വന്‍ നാശം വിതച്ച സ്റ്റക്‌സ്‌നെറ്റ് മാല്‍വെയറിന് പിന്നില്‍ ഇസ്രയേലും യുഎസുമായിരുന്നു എന്ന് കരുതപ്പെടുന്നു. ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ 2020-ല്‍ പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ ഘടിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇസ്രയേലിന്റെ മൊസാദാണ്. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിന് അരികെയെത്തിയെന്ന് കണ്ടതോടെയാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന് പേരിട്ട് നേരിട്ടാക്രമണത്തിന് ഇസ്രയേല്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ഭീഷണിയായിത്തുടരുന്നതിനാലാണ് ഇറാനുനേരേ സൈനിക നടപടിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുകയും ചെയ്തു. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ്-മെഹ്ദി ടെഹ്റാഞ്ചിയും ഫെറെയ്ഡൂണ്‍ അബ്ബാസിയും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയെ വീണ്ടും ചുവന്ന മരുഭൂമിയാക്കുകയാണ് ഇസ്രയേല്‍- ഇറാന്‍ പോര്.