കടിഞ്ഞാണ്‍ കരുത്തന്റെ കൈയില്‍; പുതിയ നായകനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്

ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്റെ നായകനായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ തിരഞ്ഞെടുത്തു. മുന്‍ നായകന്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച സാഹചര്യത്തിലാണ് ആ ചുമതലയിലേക്ക് എംബാപ്പെ എത്തുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയര്‍ ദെഷാംപ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസിന് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിക്കാനായി.

ഒരു ദശാബ്ദത്തിലേറെ ഫ്രഞ്ച് ടീമിനെ നയിച്ചതിന് ശേഷമാണ് ഹ്യൂഗോ ലോറിസ് തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. 2008 നവംബറില്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ ലോറിസ് 2012ലാണ് ടീമിന്റെ നായക പദവി ഏറ്റെടുക്കുന്നത്. 145 മത്സരങ്ങളില്‍ ഫ്രഞ്ച് ടീമിന്റെ ഗോള്‍ വല കാത്ത ലോറിസ്, ഇതില്‍ 121 മത്സരങ്ങളിലും ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞാണ് കളിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ ഏറെ പരിചയ സമ്പന്നനായ താരമാണ് എംബാപ്പെ. 2017ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ 24കാരന്‍ ടീമിനായി ഇതേവരെ 66 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലേയും ഫ്രാന്‍സിന്റെ മിന്നും പ്രകടനത്തില്‍ നിര്‍ണായക പങ്കാണ് എംബാപ്പെയ്ക്കുള്ളത്. ഖത്തര്‍ ലോകകപ്പില്‍ എംബാപ്പെ നേടിയ ഹാട്രിക് ഗോളുകളാണ് അര്‍ജന്റീനയ്ക്കെതിരായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിച്ചത്.

Read more

നെതര്‍ലാന്‍ഡിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിലാവും ഫ്രാന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ 24കാരനായ കിലിയന്‍ എംബാപ്പെ അരങ്ങേറ്റം നടത്തുക.