യുവരാജ് സിംഗ് ബിജെപിയിലേക്ക്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു; മറ്റൊരു ക്രിക്കറ്റ് താരവും കോൺഗ്രസ് വിട്ടു

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ഭാരതീയ ജനതാ പാർട്ടിയുടെ ടിക്കറ്റിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ഗുരുദാസ്പൂരിൽ നിന്ന് ഇതിഹാസ ഓൾറൗണ്ടറെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപി സണ്ണി ഡിയോളിന് പകരക്കാരനായി യുവരാജ് മത്സരിക്കാനാണ് സാധ്യത. യുവരാജ് അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതോടെ അദ്ദേഹം പാർട്ടിയിൽ ചേരും എന്ന റിപ്പോർട്ടുകൾ സജീവമായി.

രണ്ട് ലോകകപ്പുകൾ നേടിയ യുവരാജ് ഏറ്റവും കൂടുതൽ അലങ്കരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. 2007 ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു അദ്ദേഹം.

അതേസമയം, മുൻ ഇന്ത്യൻ ഓപ്പണർ നവ്‌ജ്യോത് സിംഗ് സിദ്ദുവും ബി.ജെ.പിയിലേക്ക് ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന സിദ്ധു തിരികെ ബി.ജെ.പിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്.

നിരവധി ക്രിക്കറ്റ് താരങ്ങൾ മുമ്പ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ടെങ്കിലും അവർ ജയിച്ച മണ്ഡലങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാത്ത സംഭവവും ഉണ്ടായിട്ടുണ്ട് . ജനശ്രദ്ധയാകർഷിക്കാനാണ് പലപ്പോഴും പാർട്ടികൾ ഇവർക്ക് ടിക്കറ്റ് നൽകുന്നത്. ഡൽഹിയിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് ഗൗതം ഗംഭീർ. തൻ്റെ ചുമതലകൾ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷം പലപ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.

അതേസമയം, താൻ ബിജെപിയുമായി കൈകോർക്കുന്നു എന്ന വാർത്തയെക്കുറിച്ച് യുവരാജ് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.