'ധോണിയ്ക്ക് ആ ലൈസന്‍സ് കൊടുക്കൂ, പീറ്റേഴ്‌സനെ പോലെയാണ് അദ്ദേഹം, പിന്നെ കളിമാറും'

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയേയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇരുവരും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അതിനാല്‍ ലോകകപ്പില്‍ തുടക്കംമുതല്‍ തന്നെ സ്വതന്ത്രമായി കളിക്കാനുളള ലൈസന്‍സ് ഇരുവര്‍ക്കും നല്‍കണമെന്നും ഹര്‍ഭജന്‍ പറയുന്നു.

“”കൂറ്റന്‍ സിക്സറുകള്‍ പറത്താന്‍ ഇപ്പോഴും ധോണിക്കാകും. പന്തെറിയുമ്പോള്‍ ബൗളറുടെ ചിന്ത എങ്ങനെയായിരിക്കുമെന്ന് പറയാം. ഇപ്പോള്‍ ഞാന്‍ കെവിന്‍ പീറ്റേഴ്‌സനും ഇയാന്‍ ബെല്ലിനുമെതിരേ പന്തെറിയുകയാണെന്ന് കരുതുക. ബെല്ലിനേക്കാള്‍ പീറ്റേഴ്സനെ നേരിടേണ്ടതിനെ കുറിച്ചാകും എനിക്ക് ആശങ്ക. അദ്ദേഹത്തിനെതിരേ ഒന്നോ രണ്ടോ ഡോട്ട് ബോളുകളെറിയാന്‍ എനിക്ക് സാധിച്ചേക്കും. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും എന്നെ അടിച്ച് പറത്താനുള്ള ശേഷി പീറ്റേഴ്സനുണ്ട്. മറിച്ച് ബെല്ലാണ് ആ സ്ഥാനത്തെങ്കില്‍ സിംഗിളുകള്‍ നേടാനാകും ശ്രമിക്കുക. ധോണി, പീറ്റേഴ്സനെ പോലെയാണ്. ബൗളര്‍മാരുടെ ധൈര്യം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ അദ്ദേഹത്തിനാകും”” – ഹര്‍ഭജന്‍ പറഞ്ഞു.

ഇന്നിങ്സിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിക്കുമ്പോഴാണ് ധോണിയുടെ യഥാര്‍ഥ മികവ് പുറത്തുവരുന്നതെന്നും ഹര്‍ഭജന്‍ പറയുന്നു. അതുകൊണ്ടു തന്നെ ധോനിക്കും ഹര്‍ദിക്കിനും ഈ ലോകകപ്പില്‍ അവര്‍ ഇഷ്ടപ്പെടുന്നത് പോലെ ബാറ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്യേണ്ടതെന്നും ഭാജി കൂട്ടിച്ചേത്തു.

ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാരായ രോഹിത്തും ധവാനും കോഹ്ലിയും രാഹുലും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുത്താല്‍ പിന്നീടെത്തുന്ന ധോണിക്ക് ആക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും ഹര്‍ഭജന്‍ നിരീക്ഷിക്കുന്നു.