സൂപ്പര്‍ താരം പുറത്ത്, ടെസ്റ്റ് ടീമില്‍ രോഹിത്തിന് നിര്‍ണായക സ്ഥാനം

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഓപ്പണിംഗ് സ്ഥാനത്ത് നിന്നും കെഎല്‍ രാഹുലിനെ പുറത്താക്കി പകരം രോഹിത്ത് ശര്‍മ്മയെ പരീക്ഷിക്കാനാണ് ടീം മാനേജുമെന്റ് ആലോചിക്കുന്നത്. ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് ഇതുസംബന്ധിച്ച് സൂചന നല്‍കി.

ഓപ്പണറെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ മോശം ഫോം ആശങ്കയുണ്ടാക്കുന്നതാണെന്ന് എം എസ് കെ പ്രസാദ് പറയുന്നു. ഏകദിന ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ ടെസ്റ്റിലും ഓപ്പണറുടെ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും പ്രസാദ് പറഞ്ഞു. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വിന്‍ഡീസ് പര്യടനത്തിലെ കളിക്കാരുടെ പ്രകടനം വിലയിരുത്താനായി സെലക്ഷന്‍ കമ്മിറ്റി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും അടുത്ത യോഗം ചേരുമ്പോള്‍ രോഹിത്തിനെ ഓപ്പണറാക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രസാദ് പറഞ്ഞു. രാഹുല്‍ പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ്. പക്ഷെ ഇപ്പോള്‍ മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ രോഹിത് ശര്‍മയുണ്ടായിരുന്നെങ്കിലും കെ എല്‍ രാഹുലായിരുന്നു രണ്ട് ടെസ്റ്റിലും ഓപ്പണറായത്. രോഹിത് ശര്‍മ പുറത്തിരിക്കുകയാണ് ചെയ്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക. മൂന്ന് ടി20 മത്സരങ്ങള്‍ക്കുശേഷം മൂന്ന് ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും.