കുംബ്ലെയ്ക്ക് പകരം കോച്ചാകണമെന്ന് പറഞ്ഞ് കോഹ്‌ലി എന്നെ സമീപിച്ചിരുന്നു, എന്നാല്‍ എന്റെ ആവശ്യം അവര്‍ക്ക് ദഹിച്ചില്ല; വെളിപ്പെടുത്തലുമായി സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷവും വീരേന്ദര്‍ സെവാഗ് ചില കളിക്കാരെ കുറിച്ചുള്ള വിദഗ്ദ്ധ അഭിപ്രായത്തിന്റെ പേരിലോ റോഡ് സേഫ്റ്റി സീരീസ്, ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് തുടങ്ങിയ ടി20 ലീഗ് ഗെയിമുകളിലെ പ്രകടനത്തിന്റെ പേരിലോ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, സ്ഥിരമായി വാര്‍ത്തകളില്‍ നിറയാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് കഴിഞ്ഞു.

എന്നാല്‍ അദ്ദേഹം അടുത്തിടെ കൗതുകകരമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് സെവാഗ് വെളിപ്പെടുത്തി. അന്നതെ നായകന്‍ വിരാട് കോഹ്ലിയും അന്നത്തെ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും ഈ റോള്‍ ഏറ്റെടുക്കാന്‍ തന്നെ ക്ഷണിച്ചതായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

‘വിരാട് കോഹ്ലിയും ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും എന്നെ സമീപിച്ചിരുന്നു. ഞങ്ങള്‍ ഒരു കൂടിക്കാഴ്ച നടത്തി. വിരാട് കോഹ്ലിയും അനില്‍ കുംബ്ലെയും തമ്മില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് അദ്ദേഹം (ചൗധരി) എന്നോട് പറഞ്ഞു, ഞങ്ങള്‍ക്ക് നിങ്ങളെ വേണം. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കുംബ്ലെയുടെ കരാര്‍ അവസാനിക്കുമെന്നും തുടര്‍ന്ന് ടീമിനൊപ്പം വെസ്റ്റിന്‍ഡീസിലേക്ക് പോകാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

‘ആ ഓഫര്‍ ഞാന്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്തില്ല. പക്ഷേ ഞാന്‍ വെസ്റ്റിന്‍ഡീസിലേക്ക് പോകുകയാണെങ്കില്‍, എനിക്ക് ഞാന്‍ തിരഞ്ഞെടുക്കുന്ന കോച്ചിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് കോച്ച്, ബോളിംഗ് കോച്ച്, ബാറ്റിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവ വേണമെന്ന് ഞാന്‍ പറഞ്ഞു. സപ്പോര്‍ട്ട് സ്റ്റാഫിന് എന്റെ സ്വന്തം ചോയ്‌സ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം അവര്‍ അംഗീകരിക്കാത്തതിനാല്‍ ഞാന്‍ വെസ്റ്റിന്‍ഡീസിലേക്ക് പോയില്ല- സെവാഗ് വെളിപ്പെടുത്തി.

‘ഇതുവരെ ഞാന്‍ നേടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. നജഫ്ഗഡില്‍ നിന്നുള്ള കര്‍ഷകരുടെ ഒരു ചെറിയ കുടുംബത്തില്‍ നിന്ന് വന്ന എനിക്ക് ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ചു, ആരാധകരില്‍ നിന്ന് വളരെയധികം സ്നേഹവും അഭിനന്ദനവും ലഭിച്ചു, ഞാന്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നാലും അതേ ബഹുമാനം ലഭിക്കുമായിരുന്നു- സെവാഗ് കൂട്ടിച്ചേര്‍ത്തു.