ഓസ്‌ട്രേലിയ വീണു, അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍

അണ്ടര്‍ 19 ലോക കപ്പ് സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ഓസീസിനെ 96 റണ്‍സിനാണ് ഇന്ത്യന്‍നിര പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി.

നായകന്റെയൂം ഉപനായകന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷായിക് റഷീദ് – ക്യാപ്റ്റന്‍ യാഷ് ദുള്‍ സഖ്യമാണ് രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ട് 199 പന്തില്‍ 200 റണ്‍സ് എടുത്തു.

Image

നായകന്‍ യാഷ് ധുള്‍ 110 പന്തുകളില്‍ 110 റണ്‍സ് എടുത്ത് റണ്ണൗട്ട് ആകുകയായിരുന്നു. തൊട്ടുപിന്നാലെ റഷീദ് നിസ്ബെത്തിന്റെ പന്തില്‍ സിന്‍ഫീല്‍ഡ് പിടിച്ചും പുറത്തായി. 108 പന്തിലായിരുന്നു ഷെയ്ഖിന്റെ 94 റണ്‍സ്. എട്ടു ബൗണ്ടറിയും ഒരു സിക്സറും പറത്തി. പിന്നാലെ വന്ന ഹാംഗര്‍ഗേക്കറും നിഷാന്തും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തു. ഒരു സിക്സറും ഒരു ബൗണ്ടറിയുമായി ഹാംഗരേക്കര്‍ 13 റണ്‍സും നിഷാന്ത് 12 റണ്‍സും ദിനേഷ് നാല് ബോളില്‍ 20 റണ്‍സും ഇന്ത്യന്‍ ഇന്നിംഗ്സിലേക്ക് സംഭാവന ചെയ്തു. രണ്ടുഫോറും രണ്ടു സിക്സറും ദിനേഷിന്റെ ഇന്നിംഗ്സില്‍ പറന്നു.

Image

291 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് സംഘത്തെ ഇന്ത്യ തുടക്കത്തിലേ ഞെട്ടിച്ചു. ടിഗ്വെ വൈലി (1) രണ്ടാം ഓവറില്‍ തന്നെ പുറത്ത്. തുടര്‍ന്ന് കാംബെല്‍ കെല്ലാവെയും (30) കോറി മില്ലറും (38) ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 17-ാം ഓവറില്‍ മില്ലറെ ആംഗ്രിഷ് രഘുവംശി പുറത്താക്കിയതോടെ ഓസീസിന്റെ തകര്‍ച്ച തുടങ്ങി. പിന്നീട് കാര്യമായ കൂട്ടുകെട്ടുകളൊന്നും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ അനുവദിച്ചില്ല. 51 റണ്‍സെടുത്ത ലാച്ച്ലാന്‍ ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്ക് ഒസ്ത്വാള്‍ ഇന്ത്യയ്ക്കായി തിളങ്ങി. രവി കുമാര്‍, നിഷാന്ത് സിന്ധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.