IPL 2025: ആര്‍സിബിക്ക് വേണ്ടി ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പോലെ ആ താരം ചെന്നൈക്ക് വേണ്ടി കളിക്കുന്നു, അവനെ ടീമിലെടുത്തത് എറ്റവും മികച്ച തീരുമാനം, വെളിപ്പെടുത്തി മുന്‍താരം

ഐപിഎല്‍ സീസണ്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച താരമായിരുന്നു ഡെവാള്‍ഡ് ബ്രെവിസ്. പരിക്കേറ്റ പേസ് ബോളര്‍ ഗുര്‍പ്‌നീത് സിങിന് പകരമായാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്ററെ സിഎസ്‌കെ ടീമിലെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ബ്രെവിസ് വീണ്ടും ഐപിഎലിനെത്തിയത്. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്നു താരം. ചെന്നൈക്കായി ആദ്യ മത്സരം മുതല്‍ ശ്രദ്ധേയ പ്രകടനമാണ് യുവതാരം കാഴ്ചവയ്ക്കുന്നത്. ഹൈദരാബാദിനെതിരെ തന്റെ ആദ്യ മത്സരത്തില്‍ 42 റണ്‍സ് നേടിയ താരം കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരെ അര്‍ധസെഞ്ച്വറി നേടി ടീമിന്റെ രക്ഷകനായി മാറി.

ഇന്നലത്തെ മത്സരത്തില്‍ കൊല്‍ക്കത്തയുടെ വൈഭവ് അറോറയുടെ ഒരോവറില്‍ 30 റണ്‍സാണ് ഡെവാള്‍ഡ് ബ്രെവിസ് നേടിയത്. അതേസമയം 2011ല്‍ ക്രിസ് ഗെയ്‌ലിനെ ആര്‍സിബി ടീമിലെടുത്തപ്പോള്‍ ഉണ്ടായ ഇംപാക്ട് പോലെയാണ് ബ്രെവിസിനെ ചെന്നൈ ടീമിലെടുത്തപ്പോഴും ഉണ്ടായതെന്ന് പറയുകയാണ് മുന്‍ ഹൈദരാബാദ് കോച്ച് ടോം മൂഡി. “ഡെവാള്‍ഡ് ബ്രെവിസിനെ കഴിഞ്ഞ ലേലത്തില്‍ ആരും ടീമിലെടുത്തില്ല. പകരം കളിക്കാരനായിട്ടായിരുന്നു സിഎസ്‌കെയില്‍ എത്തിയത്. ബ്രെവിസ് ചെന്നൈ ടീമിലെടുത്ത ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരിക്കാം.

കാരണം, ഡിര്‍ക്ക് നാനസിന് പകരക്കാരനായി ക്രിസ് ഗെയ്ല്‍ ആര്‍സിബിയില്‍ എത്തിയപ്പോള്‍ വലിയ മാറ്റമാണ് അവരുടെ കളിയില്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പലരിലും ഞെട്ടലുണ്ടാക്കി. ആര്‍സിബിയില്‍ ഗെയ്‌ലിന്റേത് മികച്ച കരിയറായിരുന്നു. അതെ, അവര്‍ കിരീടമൊന്നും നേടിയില്ലെങ്കിലും ഒരു വ്യക്തിയുടെ പ്രകടന വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ഗെയ്ല്‍ ഐപിഎല്ലില്‍ ആധിപത്യം സ്ഥാപിച്ചു. ബ്രെവിസ് അടുത്ത ക്രിസ് ഗെയ്ല്‍ ആകുമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഞാന്‍ കരുതുന്നത്‌ ബ്രെവിസ് അസാധാരണമായ കഴിവുള്ള ഒരു കളിക്കാരനാണെന്നാണ്, അദ്ദേഹം ആ കഴിവ് തിരിച്ചറിയാന്‍ തുടങ്ങിയിട്ടേയുള്ളൂ”. ടോം മൂഡി കൂട്ടിച്ചേര്‍ത്തു.

Read more