രോഹിത് സ്‌റ്റോക്‌സിനേക്കാള്‍ മികച്ച നായകനല്ല, വിജയം സമ്മാനിച്ച ഘടകം മറ്റൊന്ന്; തുറന്നടിച്ച് ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം 4-1നു സ്വന്തമാക്കിയെങ്കിലും രോഹിത് ശര്‍മ്മ ബെന്‍ സ്‌റ്റോക്‌സിനേക്കാള്‍ മികച്ച നായകനാണെന്ന് താന്‍ കരുതുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ താരം ഗ്രേം സ്വാന്‍. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയം കൊയ്യാന്‍ സഹായിച്ചത് രോഹിത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സിയൊന്നുമല്ലെന്നും മികച്ച ബോളര്‍മാരുടെ സാന്നിധ്യമാണ് അവര്‍ക്കു മുതല്‍ക്കൂട്ടായതെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.

രോഹിത് ശര്‍മയാണ് ഈ പരമ്പരയില്‍ മുന്‍തൂക്കമുള്ള ക്യാപ്റ്റനെന്നു ഞാന്‍ കരുതുന്നില്ല. കാരണം ബോളര്‍മാരാണ് അദ്ദേഹത്തെ ഈ പരമ്പരയില്‍ വിജയം കൊയ്യാന്‍ സഹായിച്ചത്. സ്റ്റോക്‌സിനെ അപേക്ഷിച്ചു ആവനാഴിയില്‍ കൂടുതല്‍ ആയുധങ്ങളുണ്ടായിരുന്നത് രോഹിത്തിനായിരുന്നു.

രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ നന്നായിരുന്നു. എന്റെ വാക്കുകളെ തെറ്റായി എടുക്കരുത്. പക്ഷെ ബെന്‍ സ്റ്റോക്സ് മോശമായിട്ടാണ് ഇംഗ്ലണ്ടിനെ നയിച്ചതെന്നു ഞാന്‍ കരുതുന്നില്ല. അവിടെ തെറ്റായ മരത്തിലേക്കാണ് നിങ്ങള്‍ കുരയ്ക്കുന്നതെന്നു ഞാന്‍ കരുതുന്നു.

രോഹിത് ശര്‍മയുടെ ബോളര്‍മാര്‍ അദ്ദേഹത്തെ പരമ്പരയിലുടനീളം നന്നായി സഹായിച്ചിട്ടുണ്ട്. അതു രോഹിത്തിനു മുതല്‍ക്കൂട്ടായി വരികയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബോളിംഗ് നിരയുടെ പ്രകടനം മികച്ചതായിരുന്നില്ല. പക്ഷെ അവസാനത്തെ നാലു ടെസ്റ്റുകളിലും ബോളര്‍മാര്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു- സ്വാന്‍ നിരീക്ഷിച്ചു.