സഞ്ജുവിന്റെ തലയിലെ ഭാരം കുറഞ്ഞു; ഇതു റോയല്‍സിന്റെ പുതിയ മുഖം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസന്റെ ഒറ്റയാന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്നലെ വരെ പിടിച്ചുനിന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍സിന്റെ പുതിയ മുഖം കണ്ടു. സഞ്ജുവിന്റെ തലയിലെ ഭാരം അല്‍പ്പം കുറയ്ക്കുന്നതായി റോയല്‍സിന്റെ ജയം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ റോയല്‍സിനെ ജയം സഹായിക്കുകയും ചെയ്തു.

ബെന്‍ സ്റ്റോക്‌സിന്റെയും ജോസ് ബട്ട്‌ലറുടെയും അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ലൈനപ്പ് നിലനില്‍പ്പിനായി പെടാപ്പാടുപെടുകയായിരുന്നു. സഞ്ജുവിന്റെ ഏകാംഗ പ്രകടനങ്ങളാണ് പലപ്പോഴും റോയല്‍സിനെ താങ്ങിനിര്‍ത്തിയത്. യശ്വസി ജയ്‌സ്വാള്‍ നല്ല തുടക്കത്തിനുശേഷം സുദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കുന്നതില്‍ പരാജയപ്പെട്ടു. പക്ഷേ, സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍സ് ബാറ്റിങ് നിര ക്ലിക്കായി. പവര്‍ പ്ലേയില്‍ ജയ്‌സ്വാളും എവിന്‍ ലൂയിസും ചേര്‍ന്ന് സൂപ്പര്‍ കിങ്‌സ് ബോളര്‍മാരെ കശാപ്പുചെയ്തു. അപ്പോള്‍ തന്നെ സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ മത്സരം കൈവിട്ടിരുന്നു.

എതിര്‍ ബോളര്‍മാരെ ഗ്രൗണ്ടിന്റെ നാലു പാടും പറത്തിയ യശ്വസിയാണ് ഏറെ ആക്രമണകാരിയായത്. ഫീല്‍ഡര്‍മാര്‍ക്ക് നിയന്ത്രണങ്ങളുള്ള ആദ്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 81 റണ്‍സാണ് റോയല്‍സ് വാരിയത്. സീസണില്‍ പവര്‍ പ്ലേയില്‍ മറ്റൊരു ടീമും ഇത്രയും റണ്‍സ് നേടിയിട്ടില്ല. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറും ഇതു തന്നെ. സൂപ്പര്‍ കിങ്‌സിനെതിരെ പവര്‍ പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായും അതുമാറി.

യശ്വസിയും ലൂയിസും നല്‍കിയ മികച്ച തുടക്കം മുതലെടുത്ത് പിന്നീട് വന്ന റോയല്‍സ് ബാറ്റര്‍മാര്‍ താളം നിലനിര്‍ത്തി. നാലാം നമ്പറില്‍ ശിവം ദുബെയെ ഇറക്കിയ റോയല്‍സ് നായകന്‍ സഞ്ജുവിന്റെ തന്ത്രവും ഫലിച്ചു. സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ക്ക് ദു:സ്വപ്‌നങ്ങള്‍ സമ്മാനിച്ച ദുബെയാണ് മത്സരം അവരില്‍ നിന്ന് പൂര്‍ണമായും തട്ടിയെടുത്തത്. പതിവു താളത്തിലേക്ക് ഉയര്‍ന്നില്ലെങ്കിലും യശ്വസിയുടെ പുറാത്തകലിനു പിന്നാലെ റോയല്‍സിനെ പെട്ടെന്നൊരു തകര്‍ച്ചയിലേക്ക് വീഴാതെ പിടിച്ചുനിര്‍ത്താന്‍ സഞ്ജുവിന്റെ ചെറിയ ഇന്നിംഗ്‌സിന് സാധിച്ചെന്നു വിലയിരുത്താം.