ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രിമൂര്‍ത്തികള്‍ക്ക് ഐക്യമില്ല; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ദുര്‍വിധി തുടരും

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ പതര്‍ച്ചയ്ക്കു കാരണം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഹെഡ് കോച്ച് രവി ശാസ്ത്രിയും മെന്റര്‍ എം.എസ്. ധോണിയും തമ്മിലെ അനൈക്യമാണെന്ന് മുന്‍ താരങ്ങള്‍. മൂവരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വീഴുമെന്നും അവര്‍ പറയുന്നു.

ടി20 ലോക കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ദയനീയ തോല്‍വിയാണ് വഴങ്ങിയത്. ഇന്ത്യയുടെ ടീം സെലക്ഷന്‍ അമ്പേ പാളിപ്പോയി. ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ അപ്രതീക്ഷിത മാറ്റവും ഇന്ത്യയെ പിന്നോട്ടടിച്ചു. കോഹ്ലിയും ശാസ്ത്രിയും ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളെയും സമീപനത്തെയുമെല്ലാം അതു ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.

ലോക കപ്പില്‍ ഇന്ത്യക്ക് ഇനിയും സാദ്ധ്യകളുണ്ടെന്നും ചില പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചാല്‍ കോഹ്ലിക്കും കൂട്ടര്‍ക്കും മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍ പറഞ്ഞു. ഇന്ത്യക്ക് ഇനിയും സെമിയില്‍ കടക്കാന്‍ സാധിക്കും. പക്ഷേ, എല്ലാം വിരാടിനെയും രവിയെയും ധോണിയെയും ആശ്രയിച്ചാണിരിക്കുന്നത്. ആദ്യം മൂവരും അഭിപ്രായ ഐക്യത്തിലെത്തണമെന്നും പനേസര്‍ നിര്‍ദേശിച്ചു.

Read more