ഇന്ത്യയെ വീഴ്ത്താനുള്ള തന്ത്രം ലഭിച്ചത് അവരില്‍ നിന്നു തന്നെ; വെളിപ്പെടുത്തലുമായി മാത്യു കുഹ്‌നെമാന്‍

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 109 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ കന്നി അഞ്ച് വിക്കറ്റ് (ഒമ്പത് ഓവറില്‍ 5/16) വീഴ്ത്തിയ ഓസ്ട്രേലിയയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ മാത്യു കുഹ്‌നെമാനാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യയില്‍ ഒരു ഫിഫര്‍ നേടാനായതില്‍ വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കുഹ്നെമാന്‍ പറഞ്ഞു. രവീന്ദ്ര ജഡേജയെയും രവിചന്ദ്രന്‍ അശ്വിനെയും കണ്ടാണ് ക്രീസ് എങ്ങനെ ഉപയോഗിക്കണമെന്ന് താന്‍ പഠിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയ്ക്കെതിരായ ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് ശരിക്കും സന്തോഷകരമാണ്. ഞാന്‍ അവരെ (അശ്വിനും ജഡേജയും) സൂക്ഷ്മമായി നിരീക്ഷിച്ചു. പ്രത്യേകിച്ചും, അവര്‍ എങ്ങനെയാണ് ക്രീസ് ഉപയോഗിക്കുന്നത്. വരണ്ട പിച്ചാണ്. ചില ഡെലിവറികള്‍ താഴ്ന്ന നിലയിലാണ്- ഒന്നാം ദിവസത്തെ കളിയ്ക്ക് ശേഷം കുഹ്‌നെമാന്‍ പറഞ്ഞു.

പര്യടനത്തിന് മുമ്പ്, നഥാന്‍ ലിയോണിനൊപ്പം ഓസ്ട്രേലിയയുടെ രണ്ടാമത്തെ സ്പിന്നറായി ആഷ്ടണ്‍ അഗറിനെയാണ് കണ്ടിരുന്നത്. എന്നിരുന്നാലും, കുഹ്‌നെമാന്റെ അതിവേഗ ഇടങ്കയ്യന്‍ സ്പിന്നില്‍ ടീം മാനേജ്മെന്റ് വിശ്വാസം പ്രകടിപ്പിച്ചു, ഇത് ഇന്ത്യന്‍ വിക്കറ്റുകള്‍ക്ക് അനുയോജ്യമാകുമെന്ന് കരുതി.

ഇന്ത്യന്‍ ബാറ്റിംഗ് നിരയെ മുട്ടുകുത്തിച്ചുകൊണ്ട് 26-കാരന്‍ ടീം തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രതിഫലം നല്‍കി. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, അശ്വിന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെയാണ് കുഹ്‌നെമാന്‍ ആദ്യ ഇന്നിംഗ്‌സില്‍ മടക്കിയത്.