ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായി, താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞയടി, ആറ് പേര്‍ ആശുപത്രിയില്‍

ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ബംഗ്ലദേശിലെ ഒരു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ക്രിക്കറ്റ് മൈതാനം നിമിഷനേരംകൊണ്ട് ഒരു യുദ്ധക്കളമായി മാറി. സംവിധായകരായ മുസ്തഫ കമാല്‍ രാജിന്റെയും ദീപാങ്കര്‍ ദിപോണിന്റെയും ടീമുകള്‍ തമ്മിലാണ് ധാക്കയില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഗ്രൗണ്ടിലും പുറത്തും ഏറ്റുമുട്ടിയത്.

മാച്ച് അമ്പയര്‍ എടുത്ത വിവാദപരമായ തീരുമാനത്തെ തുടര്‍ന്നാണ് പ്രസ്തുത സംഭവം പൊട്ടിപ്പുറപ്പെട്ടത്. ബൗണ്ടറി അനുവദിക്കാതിരുന്ന അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൂട്ട അടിയിലെത്തുകയുമായിരുന്നു.

സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശിര്‍ സര്‍ദാര്‍, രാജ് റിപ, ജോയ് ചൗധരി, അതിഖ് റഹ്‌മാന്‍, ഷെയ്ഖ് ഷുവോ, ആഷിഖ് ജാഹിദ് എന്നിവര്‍ക്കാണ് താരങ്ങളുടെ തമ്മിലടിയില്‍ പരിക്കേറ്റത്.

വനിതാ താരങ്ങളും അടിപിടിക്കിടയില്‍ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാച്ച് ഒഫീഷ്യല്‍സും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരങ്ങളുടെ തമ്മിലടിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കി.