2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലേക്ക് പേസ് ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ തിരഞ്ഞെടുക്കാത്തതിന് മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ വിമർശിച്ചു. ടെസ്റ്റിൽ ശാർദുൽ താക്കൂറിനെയും ഹാർദിക് പാണ്ഡ്യയെയും അവഗണിച്ച് യുവതാരം നിതീഷ് റെഡ്ഡിയെ തിരഞ്ഞെടുത്ത സെലക്ടർമാരുടെ തീരുമാനത്തെ ഹർഭജൻ സിംഗ് ചോദ്യം ചെയ്തു.
നവംബർ 22 മുതൽ പെർത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. യുവ ഓൾറൗണ്ടർ നിതീഷ് റെഡ്ഡി പെർത്തിൽ തൻ്റെ ടെസ്റ്റ് ക്യാപ്പ് നേടും, ഓൾറൗണ്ടർ ടീമിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഷാർദുൽ താക്കൂറിന്റെ ഓസ്‌ട്രേലിയയിലെ കഴിഞ്ഞ വർഷത്തെ മികവ് കണ്ടിട്ടും അദ്ദേഹത്തെ ഒഴിവാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശ ടെസ്റ്റുകളിൽ ടീമിൻ്റെ പ്രധാന പേസ് ബൗളിംഗ് ഓൾറൗണ്ടറായിരുന്നു താക്കൂർ. അതേസമയം, നിതീഷ് റെഡ്ഡി നാലാമത്തെ സീമറുടെ റോൾ നിറവേറ്റുകയും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ എന്നിവരെ പിന്തുണക്കുകയും ചെയ്യും.
റെഡ്ഡി ഇതുവരെ ഇന്ത്യയ്‌ക്കായി 3 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തൻ്റെ യൂട്യൂബ് ചാനലിൽ ജതിൻ സപ്രുവിനോട് സംസാരിച്ച ഹർഭജൻ സിംഗ്, ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് ഇന്ത്യയ്ക്ക് പാണ്ഡ്യയെയോ താക്കൂറിനെപ്പോലൊരു ഓൾറൗണ്ടറെ ആവശ്യമാണെന്നും എന്നാൽ അവർ നിതീഷ് റെഡ്ഡിയിൽ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞു.
“നിങ്ങൾക്ക് ഹാർദിക് പാണ്ഡ്യയെപ്പോലെ ഒരു ഓൾറൗണ്ടറെ വേണമായിരുന്നു. എന്നാൽ നിതീഷ് കുമാർ റെഡ്ഡിയെ കളിക്കുകയല്ലാതെ നിങ്ങൾക്ക് മറ്റൊരു വഴിയില്ല. ശാർദുൽ താക്കൂർ എവിടെപ്പോയി? ഹാർദിക് പാണ്ഡ്യ എവിടെപ്പോയി? നിങ്ങൾ അവരെ ചെറിയ ഫോർമാറ്റുകളിൽ ഒതുക്കി. ബിസിസിഐ ശരിക്കും താക്കൂറിനെ ചതിക്കുകയാണ് ചെയ്തു” ഹർഭജൻ പറഞ്ഞു.