അന്ന് ചെന്നൈക്ക് എതിരായ വിജയം ആർസിബി ആഘോഷിച്ചത് ആ രീതിയിൽ ആയിരുന്നു, പിന്നെ എങ്ങനെ തോൽക്കാതിരിക്കും; യാഷ് ദയാലിന്റെ അച്ഛൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ടൂർണമെന്റിന്റെ പതിനേഴാം സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്റർ പോര് ആർസിബിയ്ക്ക് മറികടക്കാനായില്ല. ബാറ്റിംഗിലും ഫീൽഡിംഗിലും അവർ സാധാരണക്കാരായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ബെംഗളൂരു കളിക്കാർ ഏറെ നേരം ആഘോഷിച്ചിരുന്നു. ആ ആഘോഷം അമിതമായി പോയെന്ന് അന്ന് തന്നെ വിമർശനം ഉണ്ടായിരുന്നു. എന്തിനാണ് ഒരു മത്സരം ജയിച്ച് പ്ലേ ഓഫിൽ എത്തിയതിന് ഇത്രയധികം ആഘോഷമാക്കിയത് എന്ന് ആരാധകർ ഉൾപ്പടെ ചോദിച്ചിരുന്നു. എന്നിരുന്നാലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് അവരെ തോൽപ്പിച്ചപ്പോൾ അവരുടെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. അതേസമയം ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ യാഷ് ദയാൽ ആയിരുന്നു ആർസിബിയുടെ ഹീറോ. മത്സരത്തിൻ്റെ അവസാന ഓവർ എറിഞ്ഞ അദ്ദേഹം എംഎസ് ധോണിയെയും രവീന്ദ്ര ജഡേജയെയും ഉൾപ്പടെ പിടിച്ചുനിർത്തി.

കളിക്കാർ പുലർച്ചെ 5 മണി വരെ അന്നത്തെ മത്സരത്തിന് ശേഷം ആഘോഷിച്ചു എന്നാണ് യാഷ് ദയാലിന്റെ അച്ഛൻ പറയുന്നത്” സിഎസ്‌കെയ്‌ക്കെതിരായ വിജയത്തിന് ശേഷം എല്ലാ കളിക്കാരും പുലർച്ചെ അഞ്ച് വരെ ആഘോഷമാക്കിയിരുന്നു, യാഷ് അമ്മയോട് പറഞ്ഞു. അവൻ സന്തോഷവാനായിരുന്നു. ഓവറിലെ ആദ്യ പന്തിൽ തന്നെ ധോണി സിക്‌സറിന് പറത്തിയപ്പോഴും തൻ്റെ ഏകാഗ്രത നഷ്ടപ്പെട്ടില്ലെന്നും യാഷ് പറഞ്ഞു. ക്രീസിൽ ധോണിയുടെ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കാതെ അദ്ദേഹം സ്വയം നിയന്ത്രിച്ചു, ”യഷിൻ്റെ പിതാവ് ചന്ദർപാൽ ദയാൽ ഐഎഎൻഎസിനോട് പറഞ്ഞു.

Read more

എന്നാൽ രാജസ്ഥാനെതിരെ ഫോം തുടരാൻ ഇടങ്കയ്യൻ പേസർക്ക് കഴിഞ്ഞില്ല. 37 റൺസ് വഴങ്ങി മൂന്നോവറിൽ ഒരു വിക്കറ്റ് വീഴ്ത്തി. ഒരു ഓവറിന് 12.30 എന്ന നിരക്കിൽ വഴങ്ങിയ യാഷ് ആർസിബിയുടെ ഏറ്റവും ചെലവേറിയ ബൗളറായിരുന്നു.