ഒത്തുകളി നടത്തിയതിന്‌ ശ്രീലങ്കയുടെ ടി20 ലോകകപ്പ് താരത്തിന് ഏട്ടിന്റെ പണി, ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും കളിച്ചു, ഞെട്ടി ആരാധകര്‍

ഒത്തുകളി നടത്തിയതിന്റെ പേരില്‍ ശ്രീലങ്കയുടെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മുന്‍താരം സചിത്ര സേനാനായകെയ്‌ക്കെതിരെ ഔദ്യോഗികമായി കുറ്റപത്രം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ സേനാനായകെ അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം കൊളംബോ ഹൈക്കോടതിയിലാണ് സേനാനായകെയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ഈ പുതിയ നിയമനിര്‍മ്മാണത്തിന് കീഴിലുള്ള ആദ്യത്തെ കേസാണിത്. മുന്‍പ് നിരവധി തവണ കുറ്റം നിഷേധിച്ച് സേനാനായകെ രംഗത്തെത്തിയിരുന്നു.

സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റില്‍ സേനാനായകെ ഒരു ടീമിന്റെയും കളിക്കാരനായിരുന്നില്ല. മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം വിദേശത്തായിരുന്നു. എന്നാല്‍ ശ്രീലങ്കയിലുളള കളിക്കാരുമായി ഒത്തുകളിക്കായി താരം ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more

2020ലെ എല്‍പിഎല്ലില്‍ പങ്കെടുത്ത രണ്ട് കളിക്കാരെ ദുബായില്‍ നിന്ന് ടെലിഫോണ്‍ വഴി സേനാനായകെ ബന്ധപ്പെട്ടതായും ഒത്തുകളിയില്‍ ഏര്‍പ്പെടാന്‍ അവരോട് ആവശ്യപ്പെട്ടതായും ആരോപിക്കപ്പെടുന്നു, ഒരു ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ പുതുതായി നടപ്പിലാക്കിയ അഴിമതി വിരുദ്ധ നിയമപ്രകാരം ഒരു ദേശീയ ക്രിക്കറ്റ് കളിക്കാരനെതിരെ ഒത്തുകളിക്ക് കുറ്റം ചുമത്തുന്നത് ഇതാദ്യമാണെന്ന് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ വകുപ്പ് പ്രസ്താവിച്ചു. 2023ല്‍ 40കാരനായ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു, എന്നാല്‍ ജാമ്യത്തില്‍ വിട്ടയച്ചു. 5,000,000 ശ്രീലങ്കന്‍ രൂപ (14,34,390 ഇന്ത്യന്‍ രൂപ) വീതമുള്ള രണ്ട് ആള്‍ജാമ്യത്തില്‍ അദ്ദേഹം ജാമ്യം നേടി, പക്ഷേ യാത്രാ വിലക്ക് തുടര്‍ന്നു.