പോരാളിയായി നായകന്‍ മാത്രം, ഇന്ത്യന്‍ മരണക്കുഴിയില്‍ വീണ് ദക്ഷിണാഫ്രിക്ക

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറിന് 136 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ഇതോടെ വെറും നാല് വിക്കറ്റ് മാത്രം അവശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 465 റണ്‍സ് കൂടി വേണം. അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന നായകന്‍ ഡുപ്ലെസിസ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അവശേഷിക്കുന്ന ബാറ്റ്‌സ്മാന്‍.

76 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് ഡുപ്ലെസിസ് ഇതുവരെ നേടിയിട്ടുളളത്. ആറ് റണ്‍സുമായി മുത്തുസ്വാമിയാണ് ഡുപ്ലെസിസിന് കൂട്ടായി ക്രീസില്‍.

ഇന്ത്യയ്ക്കായി ഉമേശ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ വിരാട് കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയും മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയുടേയും സഹായത്തോടെയാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 601 റണ്‍സെടുത്തത്.

91 റണ്‍സെടുത്ത് ജഡേജ പുറത്തായ ഉടനെയാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ പ്രഖ്യാപിച്ചത്. 104 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് ജഡേജ 91 റണ്‍സെടുത്തത്. കോഹ്ലി 254 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 333 പന്ത് നേരിട്ട കോഹ്ലി 33 ഫോറും രണ്ട് സിക്സും സഹിതമാണ് ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. 245 റണ്‍സാണ് കോഹ്ലിയുടെ ടെസ്റ്റിലെ നേരത്തേയുളള ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് തികച്ച താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. തന്റെ 80-ാം ടെസ്റ്റിലാണ് കോഹ്ലി 7000 റണ്‍സ് ക്ലബിലെത്തിയത്. 139 ഇന്നിംഗ്സുകളാണ് 7000 ക്ലബിലെത്താന്‍ കോഹ്ലിയ്ക്ക് വേണ്ടി വന്നത്.

ആദ്യ ദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാളും ടീം ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. ജഡേജയെ കൂടാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ രഹാനയുടെ (59) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആകെ നഷ്ടമായത്. 168 പന്തില്‍ എട്ട് ബൗണ്ടറി സഹിതമാണ് രഹാന 59 റണ്‍സെടുത്ത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ മൂന്നും മുത്തുസ്വാമിയും മഹാരാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ ദിവസം ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 14 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാതെ പോയത്. മായങ്ക് അഗര്‍വാള്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. 195 പന്തില്‍ 16 ഫോറും രണ്ട് സിക്സും സഹിതം 108 റണ്‍സാണ് അഗര്‍വാള്‍ സ്വന്തമാക്കിയത്.

പൂജാര 58 റണ്‍സും എടുത്തു. 112 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും സഹിതമാണ് പൂജാരയുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് കഗിസോ റബാഡയാണ്.

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നും വിജയമാണ് ടീം ഇന്ത്യ സംഘവും പിടിച്ചെടുത്തത്