കരിയര്‍ നശിപ്പിച്ചു, കിളവന്മാരെ പോലെ കാണുന്നു; ബി.സി.സി.ഐക്ക് എതിരെ ആഞ്ഞടിച്ച് മുരളി വിജയ്

ബിസിസിഐ തന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചെന്ന് ആരോപണവുമായി ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. 30 പിന്നിട്ടാല്‍ 80 വയസ് കഴിഞ്ഞവരെപ്പോലെയാണ് ബിസിസിഐ താരങ്ങളെ കാണുന്നതെന്നും എന്നാല്‍ അവരകുടെ ഏറ്റവും നല്ല പ്രകടനം ആ കാലത്താണ് പുറത്തുവരുന്നതെന്നും മുരളി പറയുന്നു.

താരങ്ങള്‍ 30 പിന്നിട്ടാല്‍ 80 വയസ് കഴിഞ്ഞവരെപ്പോലെയാണ് ബിസിസിഐ കാണുന്നത്. മാധ്യമങ്ങളും 30 പിന്നിട്ട താരങ്ങളെ കിളവന്മാരായാണ് കാണുന്നത്. എന്നാല്‍ 30ാം വയസിലൊക്കെയാണ് താരങ്ങള്‍ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലെത്തുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

ഇപ്പോഴും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവസരമില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്ത് ഞാന്‍ അവസരം തേടുന്നു. വ്യക്തിയെന്ന നിലയില്‍ പറഞ്ഞാല്‍ തന്റെ കൈയിലുള്ളത് മാത്രമാണ് കാഴ്ചവെക്കാന്‍ സാധിക്കുക.

നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യം അതാണ്. മറ്റുള്ള കാര്യങ്ങളൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. സംഭവിച്ചതെല്ലാം സംഭവിച്ച് കഴിഞ്ഞതാണ്- മുരളി വിജയ് പറഞ്ഞു.

2008ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ മുരളി വിജയ് 61 ടെസ്്റ്റില്‍ നിന്ന് 12 സെഞ്ച്വറി ഉള്‍പ്പെടെ 3982 റണ്‍സും 17 ഏകദിനത്തില്‍ നിന്ന് 339 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സും നേടിയിട്ടുണ്ട്. സ്ഥിരതയില്ലാതെയായതും ഫോം നഷ്ടപ്പെട്ടതും വിവാദങ്ങളുമാണ് മുരളിയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.