രോഹിത്തിന് അവനെ വിശ്വാസമില്ല, ധോണിക്കു കീഴില്‍ ആയിരുന്നെങ്കില്‍ എല്ലാ മത്സരവും കളിച്ചേനെ; വിമര്‍ശിച്ച് പാക് താരം

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഐപിഎല്ലില്‍ അവസരം നല്‍കാന്‍ വൈകിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പാക് മുന്‍ താരം ഡാനിഷ് കനേരിയ. രോഹിത്തിനു അര്‍ജുന്റെ കഴിവില്‍ വിശ്വാസമില്ലെന്നും സിഎസ്‌കെയില്‍ ധോണിക്കു കീഴിലാണു അര്‍ജുനെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കുമായിരുന്നെന്നും കനേരിയ പറഞ്ഞു.

കെകെആറിനെതിരായ മത്സരത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ കൊണ്ട് രണ്ടോവര്‍ മാത്രമാണ് രോഹിത് ശര്‍മ ബോള്‍ ചെയ്യിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തുടക്കത്തില്‍ രണ്ടോവറും പിന്നീട് അവസാനത്തെ ഓവറും നല്‍കി. പക്ഷെ ഇതിനിടയില്‍ ഒരോവര്‍ കൂടി അര്‍ജുന് നല്‍കാമായിരുന്നു. വളരെ ചെറുപ്പക്കാരനായ താരമാണ് അവന്‍.

എംഎസ് ധോണിക്കു കീഴില്‍ അര്‍ജുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ആയിരുന്നെങ്കില്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നു. കൂടാതെ അവസരങ്ങളും നന്നായി ലഭിക്കുമെന്നുറപ്പാണ്. അവനെ മികച്ചൊരു ബോളറാക്കി വളര്‍ത്തിക്കൊണ്ടു വരാനുള്ള അവസരം കിട്ടുമായിരുന്നു.

യുവതാരങ്ങളോടു ഇങ്ങനെയല്ല ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ടത്. ഇത്രയും റിസ്‌കുള്ള ഒരു ഘട്ടത്തില്‍ അവസാന ഓവര്‍ അവരെക്കൊണ്ട് ബോള്‍ ചെയ്യിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. തുടക്കത്തില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ ബോള്‍ ചെയ്യിച്ചതിനുശേഷം മധ്യ ഓവറുകളില്‍ രണ്ടോവറുകള്‍ കൂടി നല്‍കുകയാണ് വേണ്ടത്. ഇതു ആ താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യും. അര്‍ജുന് മുംബൈ ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കണം- കനേരിയ പറഞ്ഞു.