വന്ന വഴി മറക്കാത്തവന്‍; റിങ്കു സിംഗിന്റെ ചെയ്തിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ് പ്രകടനവും അതായിരുന്നു.

ഇപ്പോഴിതാ അലിഗഡില്‍ നിരാലംബരായ ക്രിക്കറ്റ് കളിക്കാര്‍ക്കായി ഒരു സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനാല്‍ റിങ്കു സിംഗ് മൈതാനത്തിന് പുറത്തും കൈയടി നേടുകയാണ്. താഴേക്കിടയില്‍ നിന്ന് കഷ്ടപ്പെട്ട് ഒരു ക്രിക്കറ്ററായി വളര്‍ന്നതിന്റെ ബുദ്ധിമുട്ടുകള്‍ റിങ്കു നേരിട്ടു അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് അത് അനുഭവിക്കാതിരിക്കാന്‍ 25-കാരന്‍ ശ്രദ്ധ കൊടുക്കുകയാണ്.

അലിഗഡ് ക്രിക്കറ്റ് സ്‌കൂളിലും അക്കാദമിയിലുമായി 15 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2023 മെയ് മാസത്തോടെ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് മടങ്ങിയെത്തിയാല്‍ റിങ്കു തന്നെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും.

നിരാലംബരായ യുവ കളിക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് ഒരു ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയിലായപ്പോള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു- താരത്തിന്റെ ബാല്യകാല കോച്ച് മസൂദുസ്-സഫര്‍ അമിനി പറഞ്ഞു.

ഞങ്ങളുടെ ഒരു ഡസനോളം ട്രെയിനികള്‍ ഹോസ്റ്റലിലേക്ക് മാറും. നിലവില്‍, അവര്‍ വലിയ വാടക നല്‍കുന്നു. എന്നാല്‍ ഇവിടെ അവര്‍ക്ക് ചെറിയ ചിലവില്‍ മുറികളും ഭക്ഷണവും ലഭിക്കും. കൂടാതെ, അവര്‍ക്ക് യാത്രയ്ക്കായി സമയവും പണവും പാഴാക്കേണ്ടതില്ല. ഏകദേശം 90 ശതമാനം ജോലികളും പൂര്‍ത്തിയായി. അടുത്ത മാസത്തോടെ ഇത് തയ്യാറാകും. ഐപിഎല്ലില്‍ നിന്ന് തിരിച്ചെത്തിയാല്‍ റിങ്കു ഉദ്ഘാടനം ചെയ്യും. ഈ സൗകര്യം ഈ യുവാക്കളുടെ ജീവിതം എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.