റെഡ്‌ബോള്‍ ക്രിക്കറ്റിന്‍റെ ഗതിവിഗതികളെ മാറ്റി മറിച്ച സേവാഗിന്റെ ലെഗസിയെ ഇന്‍ഹെരിറ്റ് ചെയ്യുവാന്‍ തക്ക പ്രതിഭാശാലി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഐപില്‍ സീസണിന്റെ നെറ്റ് സെഷനില്‍, മഹേന്ദ്ര സിംഗ് ധോണിയെ അതിശയത്തോടും ആരാധനയോടും നോക്കിനില്‍ക്കുന്ന, നീളന്‍ മുടിയിഴകളും, മെലിഞ്ഞ ശരീരവുമുള്ള ഒരു പതിനെട്ടുകാരനെ ഇന്നലെത്തേതു പോലെ ഓര്‍ക്കുന്നുണ്ട് ഞാന്‍. ഇന്ന്, അതേ വാഞ്ഛനയോടെ ക്രിക്കറ്റ് ലോകം മുഴുവന്‍ അവനിലേക്ക് നോക്കി തുടങ്ങുകയാണ്.

ഒരു ക്ളീന്‍ സിക്‌സ് ഹിറ്ററായിരിക്കുമ്പോള്‍ തന്നെ, നല്ല ക്ലാസ്സിക് കവര്‍ ഡ്രൈവുകളും, ഔട്ട് ഓഫ് ദി ബോക്‌സ് സ്‌കൂപ്പുകളും, സ്വീപ്പും ഡെഫ്റ്റ്ടച്ചമെല്ലാം ഒരേ മികവോടെ ഒരു നിര്‍ഝരി പോലെ അവനില്‍ നിന്നും നിര്‍ഗമിക്കുന്നു. ഒരൊറ്റ സെഷന്‍ കൊണ്ട് റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ ഗതിവിഗതികളെ മാറ്റി മറിച്ച സേവാഗിന്റെ ലെഗസിയെ ഇന്‍ഹെരിറ്റ് ചെയ്യുവാന്‍ തക്ക പ്രതിഭാശാലിയുമാണ് അവന്‍.

വരാന്‍ പോകുന്നു ഓസ്‌ട്രേലിയന്‍ പര്യടനം അവന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷയായിരിക്കും. 700 ടെസ്റ്റ് വിക്കറ്റുകളുടെ ഭ്രമണപഥത്തിലേക്ക് കാലൂന്നി നില്‍ക്കുന്ന ജിമ്മി അന്‍ഡേഴ്‌സണിനെ, ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് നിര്‍ഭയം സ്‌കൂപ് ചെയ്യുന്ന ആതെ മനോസ്ഥൈര്യത്തോടെ ആ പരീക്ഷയിലും അവന്‍ വിജയിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

ഒന്നാമന്‍ വിനോദ് കാബ്ലി, രണ്ടാമന്‍ വിരാട് കോഹ്ലി, അടുത്തടുത്ത ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇതില്‍ രണ്ടാമന്റെ പാത അവന് ഊര്‍ജ്ജവും ഉല്‍പ്രേരകവുമായി തീരട്ടെ. നിനക്ക് അതീവ ദൂരമുണ്ട് അവിശ്രമം നടക്കുവാന്‍.., മൈല്‍സ് ടു ഗോ.. യശ്വസി ജയ്‌സ്വാള്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍