മെയ് 8 ന് ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പിബികെഎസ് vs ഡിസി മത്സരം സുരക്ഷാ കാരണങ്ങളാൽ നിർത്തിവയ്ക്കുകയും രാജ്യം മുഴുവൻ ഒന്നടങ്കം പേടിച്ചതിനാലും ആ ദിവസം പലരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ആർസിബി ക്രിക്കറ്റ് ഡയറക്ടർ മോ ബാബത് ഇപ്പോൾ അവരുടെ ടീം ക്യാമ്പിൽ അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
“അതെ, ഞങ്ങൾ വലിയ കുഴപ്പത്തിലായിരുന്നു. ശാന്തത പാലിക്കാൻ ശ്രമിച്ചു. ബിസിസിഐയിൽ നിന്ന് കഴിയുന്നത്ര വിവരങ്ങൾ നേടാനും കൃത്യം വിവരങ്ങൾ അറിയാനും ശ്രമിച്ചു. അത് വളരെ സംഭവബഹുലമായ ഒരു സായാഹ്നമായിരുന്നു. ലഖ്‌നൗ മത്സരത്തിന്റെ തലേദിവസം ഞങ്ങൾ പരിശീലനം നടത്തി. പിന്നെ, തിരികെ വരുന്ന വഴി ബസിൽ, ധാരാളം പേർ ഫോണിൽ കളി കാണുന്നുണ്ടായിരുന്നു, പഞ്ചാബ് vs ഡൽഹി ക്യാപിറ്റൽസ് മത്സരം,” ബോബട്ട് ആർസിബി ബോൾഡ് ഡയറീസിനോട് പറഞ്ഞു.
“പിന്നെ ഫ്ലഡ്‌ലൈറ്റുകൾ അണഞ്ഞതും കളിക്കാർ മൈതാനത്തിന് പുറത്തേക്ക് വന്നതും ഞങ്ങൾ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു, ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിയായ ധാരണ ലഭിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎൽ 2025 പൂർണ്ണമായും റദ്ദാക്കപ്പെടുമെന്നായിരുന്നു തന്റെ ആദ്യ ചിന്തയെന്ന് ബാബത്ത് കൂട്ടിച്ചേർത്തു.
“അപ്പോൾ വൈകുന്നേരം ഒരുപാട് കിംവദന്തികൾ വന്നു. ധാരാളം സംഭാഷണങ്ങൾ ഉണ്ടായി. പിറ്റേന്ന് രാവിലെ ഞങ്ങളുടെ കളി നടക്കുന്നില്ലെന്നും മത്സരം ഒരു നിശ്ചിത സമയത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്നും ഞങ്ങൾ കണ്ടെത്തി. മത്സരം കുറച്ചു കാലത്തേക്ക് നിർത്തിവയ്ക്കുമെന്നായിരുന്നു ഞങ്ങളുടെ പ്രാരംഭ ധാരണ. ”
എന്തായാലും ലീഗിൽ നിന്ന് ഒരു ബ്രേക്ക് കിട്ടിയത് തങ്ങളുടെ താരങ്ങൾക്ക് നല്ലത് ആണെന്നും ടീം ഇപ്പോൾ സെറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബാംഗ്ലൂർ- കൊൽക്കത്ത മത്സരത്തോടെയാണ് ലീഗ് പുനരാരംഭിക്കുന്നത്.