പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിയുടെ മരണം; വഴിക്കടവിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും എൽഡിഎഫും, പരസ്പരം കുറ്റപ്പെടുത്തി പാർട്ടികൾ

മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും. പഞ്ചായത്തിന് മുന്നിൽ എൽഡിഎഫും കെഎസ്‌ഇബിക്ക് മുന്നിൽ യുഡിഎഫും, വനം ഓഫീസിന് മുന്നിൽ ബിജെപിയുമാണ് പ്രതിഷേധിക്കുന്നത്. അതേസമയം സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എൽഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ചാണ് എൽഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാൽ കെഎസ്ഇബിയുടെ വീഴ്ചയാണിതെന്ന് ആരോപിച്ച് യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്കും മാർച്ച് നടത്തി. പിന്നാലെ വനം വകുപ്പ് ഓഫീസിന് മുന്നിൽ ബിജെപിയും പ്രതിഷേധവുമായി എത്തി.

എൽഡിഎഫിന്റെ പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടന്നാക്രമിച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാൽ രക്ഷപ്പെട്ടു എന്നാണ് സതീശൻ്റെ ആഗ്രഹമെന്നും എ വിജയരാഘവൻ പറഞ്ഞു. പന്നിയെ കെണി വയ്ക്കുന്നത് പഞ്ചായത്ത് ഒത്താശയോടെയാണെന്ന് പറഞ്ഞ വിജയരാഘവൻ മരണത്തിൽ പോലും മായം കലർത്തുകയാണ് പ്രതിപക്ഷമെന്നും കുറ്റപ്പെടുത്തി.

അതേസമയം വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. കെഎസ്ഇബി ഒരു നടപടിയും എടുത്തില്ലെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നതെന്നും കുറ്റപ്പെടുത്തി. പാലക്കാട് നീലപ്പെട്ടിയുമായി വന്ന പോലെ ഇവിടെ പന്നിക്കെണിയുമായി വന്നിരിക്കുകയാണ്. ഗുരുതരമായ അനാസ്ഥ ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതിനിടെ എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് ബിജെപിയും രംഗത്തെത്തി. മലയോര ജനതയെ വഞ്ചിക്കുകയാണ് എൽഡിഎഫും യുഡിഎഫുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പന്നിയെ വെടിവെച്ചു കൊല്ലാനുള്ള ഒരു ലൈസൻസും കേന്ദ്രം നൽകേണ്ട കാര്യമില്ല. അപകടകാരിയായ വന്യ മൃഗങ്ങളെ കൊല്ലാൻ വനം വകുപ്പിന് അനുമതി ഉണ്ട്. യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണെങ്കിൽ പന്നിയെ വെടി വെക്കുന്നവർക്ക് പണം നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെഎസ്ഇബി യുടെ വൈദ്യുതി അനധികൃതമായി എടുക്കുന്നത് പരിശോധിക്കാൻ സംവിധാനമില്ല. ആനക്ക് എത്ര കാല് ഉണ്ട് എന്ന് പോലും അറിയാത്ത ആളാണ് വനം മന്ത്രിയെന്ന് പറഞ്ഞ കെ സുരേന്ദ്രൻ ഇങ്ങനെ ഒരാളെ വെച്ച് എന്തിനാണ് പിണറായി വിജയൻ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതെന്നും ചോദിച്ചു.