ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരെ പുകഞ്ഞു ലോസ് ആഞ്ചല്‍സ്; തെരുവില്‍ പ്രതിഷേധവുമായി ജനങ്ങള്‍, സൈനിക വിന്യാസവുമായി പ്രസിഡന്റ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലോസ് ആഞ്ചല്‍സ്. പ്രതിഷേധത്തിന്റെ മൂന്നാം ദിനം കൂടുതല്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ബാന്നറുകളും ഉയര്‍ന്നു. ട്രംപ് ഭരണകൂടം സൈനിക വിന്യാസം നടത്തിയതോടെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആയിരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. യുഎസിലെ ലോസ് ആന്‍ഞ്ചല്‍സില്‍ സംഘര്‍ഷം കനക്കുകയും പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസാധാരണമായ നാഷണല്‍ ഗാര്‍ഡ് വിന്യസനത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ ഞായറാഴ്ച ലോസ് ആഞ്ചല്‍സില്‍ സംഘര്‍ഷം രൂക്ഷമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഫ്‌ലാഷ് ബാങ്ങുകളും പ്രയോഗിച്ചതോടെ സംഘര്‍ഷം കനത്തു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

നേരത്തേ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലോസ് ആഞ്ചല്‍സ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ലോസ് ആഞ്ചല്‍സ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്കുകള്‍ പുറത്തെടുക്കുകയും നിയമവിരുദ്ധമായി ഒത്തുകൂടിയതിനാല്‍ ഉടന്‍ പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്ത പ്രതിഷേധക്കാരെ നീക്കി ഗതാഗതം സുഗമമാക്കാനുള്ള ശ്രമങ്ങളിലേക്കും പൊലീസ് കടന്നു. വൈകുന്നേരം ആയതോടെ നിരവധി പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയെങ്കിലും മറ്റുചിലര്‍ പ്രദേശത്ത് തമ്പടിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോകാത്ത ആളുകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയതോടെ ബാക്കിയുള്ളവരില്‍ ചിലര്‍ തെരുവിന്റെ പലഭാഗങ്ങളില്‍ നിന്ന് പൊലീസിന് നേരെ വസ്തുക്കള്‍ വലിച്ചെറിയാന്‍ തുടങ്ങി. ഫ്രീവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും കോണ്‍ക്രീറ്റ് കഷണങ്ങള്‍, പാറകള്‍ കൊണ്ട് ആക്രമിച്ചു.

അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് – ഐസിഇ പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് രണ്ടായിരത്തോളം ദേശീയ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചതോടെയാണ് സംഘര്‍ഷം കനത്തത്.

ദേശീയ ഗാര്‍ഡിനെ വിന്യസിച്ചത് നഗരത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചുവെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയല്‍ ചെയ്യുമെന്നും കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസ് പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഫെഡറല്‍ സര്‍ക്കാര്‍ ദേശീയ ഗാര്‍ഡിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഡെമോക്രാറ്റിക് നേതാവ് കൂട്ടിച്ചേര്‍ത്തു. ലോസ് ആഞ്ചല്‍സ് നഗരം ഉള്‍ക്കൊള്ളുന്ന കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഭരിക്കുന്നത് അമേരിക്കയിലെ പ്രതിപക്ഷമായ ഡെമോക്രാറ്റുകളാണ്.