കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും തള്ളി കേന്ദ്രസർക്കാർ

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. ആനയും കടുവയും സംരക്ഷിത പട്ടികയിൽ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങൾ സൂചന നൽകി.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യസഭയിൽ എംപിമാർ ഉന്നയിച്ചപ്പോൾ തന്നെ, അത് അനുവദിച്ചാൽ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്ര വനംമന്ത്രി അറിയിച്ചു. അതേസമയം പ്രശ്നമുണ്ടാക്കുന്നവയെ വെടിവച്ച് കൊല്ലാനുള്ള തീരുമാനം സംസ്ഥാന സർക്കാരിന് കൈക്കൊള്ളാമെന്നും മന്ത്രി വിശദീകരിച്ചു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മൂന്നു തവണയാണ് കേരളം കേന്ദ്രത്തിന് നിവേദനം നൽകിയത്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ്.