തമിഴ്‌നാട് ബിജെപി സഖ്യം ഭരിക്കും; അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റം ഉണ്ടാകും; അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു; ദരിദ്രര്‍ക്കുള്ള ഭക്ഷണം സ്റ്റാലിന്‍ നിഷേധിച്ചുവെന്ന് അമിത് ഷാ

നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വംനല്‍കുന്ന സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ജനങ്ങളെന്നും 2026-ല്‍ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ വ്യക്തമാക്കി.

നാലു വര്‍ഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകള്‍ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രര്‍ക്ക് ഭക്ഷണം നിഷേധിച്ച സര്‍ക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പത്തുശതമാനംപോലും സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയില്ല. വ്യാജമദ്യദുരന്തത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’ലെ 39,000 കോടിയുടെ അഴിമതിവരെ- ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ 4,600 കോടി രൂപയുടെ മണല്‍ ഖനന അഴിമതി നടത്തി. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി. അല്ലാത്തപക്ഷം തമിഴ്നാട്ടിലെ എല്ലാ സ്‌കൂളുകളിലും രണ്ട് അധിക മുറികള്‍ നിര്‍മിക്കാന്‍ ഈ പണം ഉപയോഗിക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. അണ്ണാമലൈയെ മാറ്റുകയും എന്‍. നാഗേന്ദ്രന് ചുമതല നല്‍കുകയും ചെയ്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് അമിത്ഷാ തമിഴ്‌നാട്ടില്‍ എത്തുന്നതും പൊതുയോഗങ്ങള്‍ വിളിക്കുകയും ചെയ്യുന്നത്.