2017- ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരീശലക സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരുകകള്‍ നിരവധിയായിരുന്നു. രാഹുല്‍ ദ്രാവിഡ്, സെവാഗ്, കുംബ്ലെ, രവി ശാസ്ത്രി എന്നിവരാണ് ലിസ്റ്റില്‍ മുന്നിട്ടു നിന്നത്. ഇതില്‍ തന്നെ ഏറ്റവും സാദ്ധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ദ്രാവിഡിനായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സിഒഎ തലവന്‍ വിനോദ് റായ്. എന്നാല്‍ ദ്രാവിഡ് പരിശീലകനാകാതിരുന്നതിനുള്ള കാരണവും റായ് പറയുന്നു.
“അന്ന് പരിശീലകനാകാന്‍ ഞങ്ങളുടെയെല്ലാം മനസ്സില്‍ ഉണ്ടായിരുന്ന ആദ്യ പേര് ദ്രാവിഡിന്റേതായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ് അതിന് വിലങ്ങിട്ടത്. എനിക്ക് വളര്‍ന്നു വരുന്ന രണ്ട് ആണ്‍കുട്ടികളുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നാല്‍ കുട്ടികളെ ശ്രദ്ധിക്കാനോ അവര്‍ക്കായി സമയം മാറ്റിവെയ്ക്കാനോ കഴിയാതെ വരുമെന്നും അതിനാല്‍ തന്നെ ഒഴിവാക്കണമെന്നും ദ്രാവിഡ് പറഞ്ഞു. അത് ന്യായമാണ് ഞങ്ങള്‍ക്ക് തോന്നുകയും ചെയ്തു.” സ്‌പോര്‍ട്‌സ്‌ക്രീഡ പ്രതിനിധിയുമായി ഫെയ്‌സ്ബുക്കില്‍ നടത്തിയ ലൈവ് ചാറ്റില്‍ വിനോദ് റായ് പറഞ്ഞു.
“അന്ന് ദ്രാവിഡ് അണ്ടര്‍ 19 ടീമിനൊപ്പമായിരുന്നു. അവിടെത്തന്നെ തുടരാനായിരുന്നു ദ്രാവിഡിന് താത്പര്യവും. ഒരു ടീമിനെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ രൂപമുണ്ടായിരുന്നു. ജൂനിയര്‍ തലത്തില്‍ കുറച്ചു ജോലി കൂടി ബാക്കിയുണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടും അവിടെത്തന്നെ തുടരാന്‍ കാരണമായി.” വിനോദ് റായ് പറഞ്ഞു.
Read more
ദ്രാവിഡ് താത്പര്യക്കുറവ് അറിയിച്ചതോടെ പിന്നീട് ഇന്ത്യന്‍ പരിശീലകനാകാന്‍ നറുക്കു വീണത് ശാസ്ത്രിക്കായിരുന്നു. ശാസ്ത്രിയ്ക്ക് കീഴില്‍ ഇന്ത്യയുടെ മികച്ച പ്രകടനം മുന്‍നിര്‍ത്തി ബിസിസിഐ ശാസ്ത്രിയുമായുള്ള പരിശീലന കരാര്‍ 2021 വരെ നീട്ടിയിരിക്കുകയാണ്.