'അത് അല്‍പ്പം കടുത്ത തീരുമാനമായി പോയി', അക്‌സറിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മുന്‍ താരം

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഓഫ് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. സെലക്ടര്‍മാരുടെ തീരുമാനം അല്‍പ്പം കടുത്തതായിപ്പോയെന്ന് മുന്‍ സെലക്ടര്‍ കൂടിയായ കരീം പറഞ്ഞു.

നാല് സ്പിന്നര്‍മാരെ എടുത്തിട്ട് ടീമിന് എന്തു പ്രയോജനം എന്നതില്‍ ചര്‍ച്ചകളുണ്ടായി. എന്നാല്‍ അക്‌സറിനെ പോലെ നല്ല ഫോമിലുള്ള ഒരാളെ തഴയാനുള്ള തീരുമാനം അല്‍പ്പം കടുത്തുപോയി- സാബ കരീം പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ കളിപ്പിക്കാന്‍ വേണ്ടിയാണ് ഷാര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഷാര്‍ദുല്‍ അത് അര്‍ഹിക്കുന്നു. ലോക കപ്പിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഹാര്‍ദിക്കിന് കളിക്കാനായില്ലെങ്കില്‍ ഷാര്‍ദുല്‍ ഫൈനല്‍ ഇലവനില്‍ ഇടംപിടിച്ചേക്കാമെന്നും കരീം പറഞ്ഞു.

ഐപിഎല്ലില്‍ 15 വിക്കറ്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനമാണ് അക്‌സര്‍ പട്ടല്‍ നടത്തിയത്. രണ്ട് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും താരം സ്വന്തമാക്കി. എന്നാല്‍ ലോക കപ്പ് ടീമില്‍ അവസാന നിമിഷം മാറ്റം വരുത്തിയ സെലക്ടര്‍മാര്‍ അക്‌സറിനെ പകരക്കാരുടെ നിരയിലേക്ക് താഴ്ത്തുകയായിരുന്നു.

Read more