ഏകദിന ലോകകപ്പ്: 'ഇനിയുള്ള മത്സരങ്ങളും തോറ്റാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് മെച്ചപ്പെടൂ'; വിചിത്രവാദവുമായി മുന്‍ താരം

ഏകദിന ലോകകപ്പില്‍ മോശം ഫോമിനാല്‍ ബുദ്ധിമുട്ടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് മികച്ച തുടക്കം നടത്തിയ പാകിസ്ഥാനെ പിന്നീട് ഹാട്രിക് തോല്‍വിയാണ് കാത്തിരുന്നത്. അതിനാല്‍ തന്നെ പാകിസ്ഥാന്‍ ക്യാംപ് മൂകമാണ്. ഇതിനിടെയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുന്‍ താരം കമ്രാന്‍ അക്മല്‍.

പാകിസ്ഥാന്‍ ഏകദിന ലോകകപ്പിലെ ഇനിയുള്ള ഒരു മത്സരവും ജയിക്കരുതെന്ന് അക്മല്‍ പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നല്ലതിനു വേണ്ടിയാണ് ഇതെന്നും ഒരു പാക് മാധ്യമത്തിലെ ചര്‍ച്ചയില്‍ കമ്രാന്‍ അക്മല്‍ പറഞ്ഞു. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും തോറ്റ പാകിസ്ഥാന് ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്.

ഇനിയുള്ള മത്സരങ്ങളും പാകിസ്ഥാന്‍ വിജയിക്കരുത്, എങ്കില്‍ മാത്രമേ പാകിസ്ഥാനിലെ ക്രിക്കറ്റ് മെച്ചപ്പെടൂ. അവര്‍ വീണ്ടും ഫോമിലെത്തിയാല്‍ ഇപ്പോഴത്തെ കളി തന്നെ ആവര്‍ത്തിക്കും. മത്സരങ്ങള്‍ തോല്‍ക്കുന്നതല്ല, അവരുടെ ഈഗോ നശിക്കുമെന്നതാണ് ഇവിടത്തെ കാര്യം- കമ്രാന്‍ അക്മല്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച പാകിസ്ഥാന്‍ പിന്നീട് യഥാക്രമം ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ഇതില്‍ അഫ്ഗാനോടേറ്റ തോല്‍വി പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് ടീമിനെതിരെ ഉയരുന്നത്.