ഏകദിന ലോകകപ്പ്: ഹാര്‍ദ്ദിക് തിരിച്ചുവരുമ്പോള്‍ ഇന്ത്യ ആ താരത്തെ ടീമില്‍നിന്ന് പുറത്താക്കണം; നിര്‍ദ്ദേശവുമായി അക്തര്‍

ഏകദിന ലോകകപ്പില്‍ ഹിറ്റ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ പുറത്താക്കണമെന്ന് പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യക്കു ഇനി അഞ്ചു നല്ല ദിവസങ്ങള്‍ കൂടിയാണ് വേണ്ടതെന്നും സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യക്കു മോശം ദിവസമുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നതായും അക്തര്‍ പറഞ്ഞു.

ഹാര്‍ദിക് പ്ലെയിങ് ഇലവനിലേക്കു തിരിച്ചെത്തുകയാണെങ്കില്‍ സൂര്യയെയല്ല മറിച്ച് ശ്രേയസ് അയ്യരെയാണ് ഇന്ത്യ ഒഴിവാക്കേണ്ടത്. പകുതി ഫിറ്റായ ഹാര്‍ദിക്കിനെ കളിപ്പിക്കുന്നത് ഇന്ത്യന്‍ ബോളിംഗ് ആക്രമണത്തിനു നല്ലതല്ല. കാരണം അങ്ങനെ ചെയ്താല്‍ ഒരു ബോളറെ ഇന്ത്യക്കു ഒഴിവാക്കേണ്ടതായി വരും.

ഹാര്‍ദിക് തിരിച്ചെത്തിയാല്‍ ശ്രേയസിനെ ഇന്ത്യക്കു ഒഴിവാക്കാം. പക്ഷെ ബോളിങ് നിരയില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തരുത്. ഇംഗ്ലണ്ടിനെതിരെ ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് ജയിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യന്‍ ബോളിംഗ് നിരയ്ക്കു അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. വളരെ സ്മാര്‍ട്ടായ ഫാസ്റ്റ് ബോളറാണ് അദ്ദേഹം.

ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യക്കു ഇനി അഞ്ചു നല്ല ദിവസങ്ങള്‍ കൂടിയാണ് വേണ്ടത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഇന്ത്യ ഫൈനലിലെത്തുകയും കിരീടം ചൂടുകയും ചെയ്താല്‍ അതു ലോക റെക്കോര്‍ഡായിരിക്കും. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഏതെങ്കിലുമൊരു ടീം ലോക ചാംപ്യന്‍മാരായത് ഞാന്‍ കണ്ടിട്ടില്ല. സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യക്കു മോശം ദിവസമുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു- അക്തര്‍ പറഞ്ഞു.