ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്നും വെടിനിര്‍ത്തലിന് പിന്നില്‍ താന്‍ നടത്തിയ ചര്‍ച്ചയാണെന്നും അവകാശപ്പെടുകയും പിന്നീട് തിരുത്തുകയുമെല്ലാം ചെയ്ത ഡൊണാള്‍ഡ് ട്രംപ് ഭീകരര്‍ എന്നൊരുവാക്ക് ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള നിലപാടിന് ഇടയിലും പാക് വിഷയത്തില്‍ മിണ്ടിയിരുന്നില്ല. എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഭീകരതയാണ് പ്രശ്‌നമെന്ന് പറയാന്‍ മടിക്കുന്നതെന്ന ചോദ്യം ഉയരുകയും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ആ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പ് വൈറ്റ് ഹൗസിലേക്ക് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പുതിയ നിയമനങ്ങളും ലോകമെമ്പാടും അതിശയത്തിന് ഇടയാക്കി.
ഭീകരവാദവുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസിലെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ചാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ലോകത്തെ ഞെട്ടിച്ചത്. റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതിയില്‍ ഇസ്മായില്‍ റോയര്‍, ഷയ്ഖ് ഹംസ യൂസുഫ് എന്നിവരെ അംഗങ്ങളാക്കിയതോടെയാണ് ഇവര്‍ക്ക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായുള്ള ബന്ധം പലരും ചൂണ്ടിക്കാട്ടിയത്. 2000-ല്‍ പാകിസ്താനില്‍ നടന്ന ലഷ്‌കറെ തൊയ്ബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ജിഹാദിയാണ് ഇസ്മായില്‍. ഇയാള്‍ ഇന്ത്യയ്‌ക്കെതിരായ ഭീകരാവദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും കാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളിലും വെടിവെപ്പിലും പങ്കുവഹിക്കുകയും ചെയ്ത തീവ്രവാദിയാണ്. ഇസ്മായില്‍ റോയ്‌റിന് ലഷ്‌കര്‍ മാത്രമല്ല അല്‍ഖ്വയ്ദ ഹമാസ് എന്നീ ഭീകര ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. റെന്‍ഡല്‍ റോയര്‍ എന്ന് പേരുണ്ടായിരുന്ന ഇയാള്‍ 2000ല്‍ മതപരിവര്‍ത്തനം നടത്തിയാണ് ഇസ്മായില്‍ റോയറായത്. 2004ല്‍ ഒരു യുഎസ് കോടതി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് 20 വര്‍ഷം തടവിന് വിധിക്കുകയും ചെയ്തു. അമേരിക്കക്കാരെ ലക്ഷ്യമിട്ട് നടത്തിയ ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 13 കൊല്ലം തടവനുഭവിച്ചു.

ഇസ്മായില്‍ റോയര്‍, ഷയ്ഖ് ഹംസ യൂസുഫ്
യുഎസിനെതിരേ യുദ്ധ ആസൂത്രണം, അല്‍ ഖ്വയ്ദയ്ക്കും ലഷ്‌കറെ തൊയ്ബയ്ക്കും സഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 2003-ല്‍ ഇസ്മായിലിനെതിരേ എഫ്ബിഐ ചുമത്തിയതും 2004ല്‍ കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചതു. ഇത്തരത്തിലുള്ള തീവ്രവാദിയേയാണ് ട്രംപ് ഭരണകൂടം ഇസ്ലാം ആന്റ് റിലിജിയസ് ഫ്രീഡം ആക്ഷന്‍ ടീമിന്റെ ഡയറക്ടറായി പ്രസിഡന്റിന്റെ ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സേയ്ടുണ കോളേജിന്റെ സഹസ്ഥാപകനായ ഷേഖ് ഹംസ യൂസുഫാണ് ഇസ്മായിലിനൊപ്പം നിയമിതനായ പ്രസിഡന്റിന്റെ മറ്റൊരു ഉപദേശി. ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ഷേഖ് ഹംസ യൂസുഫിനും ബന്ധമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇസ്മായിലിന്റെ നിയമനത്തെ ‘ഭ്രാന്ത്’ എന്നാണ് ട്രംപിന്റെ അടുത്ത അനുയായിയായ ലാറ ലൂമര്‍ വിശേഷിപ്പിച്ചത്.
‘ഒരു തീവ്രവാദ ക്യാമ്പില്‍ പരിശീലനം നേടിയതായും ഇസ്ലാമിക ഭീകരരെ അമേരിക്കയെ ആക്രമിക്കാന്‍ സഹായിച്ചതായും ഡി.ഒ.ജെ (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ്) കണ്ടെത്തിയ ഇസ്മായില്‍ റോയര്‍ എന്ന അക്ഷരാര്‍ത്ഥത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് ഹമാസ് ജിഹാദി ഇപ്പോള്‍ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലുണ്ട്. ഇത് ഭ്രാന്തും അസ്വീകാര്യവുമാണ്. അദ്ദേഹം എങ്ങനെയാണ് യോഗ്യത പരിശോധനയില്‍ വിജയിച്ചത്?”വൈറ്റ് ഹൗസ് പരിശോധനാ പ്രതിസന്ധി’ എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്.
2004-ല്‍ റോയറിന്റെ ശിക്ഷ സ്ഥിരീകരിച്ചുകൊണ്ട് നീതിന്യായ വകുപ്പിന്റെ (DOJ) ഔദ്യോഗിക പേജ് ലാറ ലൂമര്‍ ചുണ്ടിക്കാട്ടി. ആളുകളെ ലഷ്‌കര്‍ ഇ തൊയ്ബ ക്യാമ്പുകളിലേക്ക് പ്രവേശിക്കാന്‍ സഹായിച്ചതില്‍ ഇസ്മായിലിന്റെ മുന്‍കാല പങ്ക് എടുത്തുകാണിച്ചു കൊണ്ടായിരുന്നു ട്രംപ് അനുയായിയുടെ രോഷം കൊള്ളല്‍. ഒപ്പം പ്രസിഡന്റ് ട്രംപ് ഈ തീരുമാനത്തില്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഇടയില്ലെന്നും അവര്‍ സൂചിപ്പിച്ചു. ഈ നീക്കത്തിന് ‘അദ്ദേഹത്തിന്റെ ജീവനക്കാരുടെ പരാജയം’ കാരണമായി എന്നാണ് ലാറ ലൂമറിന്റെ പ്രതികരണം.
അതിനിടയില്‍ സിറിയന്‍ ഇടക്കാല പ്രസിഡന്റുമായുള്ള യുഎസ് പ്രസിഡന്റിന്റെ പുതിയ ചങ്ങാത്തവും ഭീകരവിരുദ്ധ നയങ്ങളില്‍ സംശയത്തിന് ഇടയാക്കി. ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിരുന്ന അഞ്ചുകൊല്ലം യുഎസ് സൈന്യത്തിന്റെ തടവില്‍ കഴിഞ്ഞയാള്‍ക്കാണ് ഒരുമടിയുമില്ലാതെ കൂടിക്കാഴ്ചയ്ക്ക് അവസരവും പിന്തുണയും ട്രംപ് പ്രഖ്യാപിച്ചത്. അല്‍-ഖ്വയ്ദയുടെ സിറിയന്‍ അനുബന്ധ ഗ്രൂപ്പായ അല്‍ നുസ്ര ഫ്രണ്ടിന്റെ തലവനായ അബു മുഹമ്മദ് അല്‍ ജുലാനി എന്ന അഹമ്മദ് അല്‍ ഷരായാണ് ട്രംപിന്റെ പുതിയ ചങ്ങാതി. ഒരുകോടി ഡോളര്‍ തലയ്ക്ക് യുഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത അല്‍ ഷാര വിമതവിപ്ലവത്തിലൂടെ സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരംപിടിച്ചു ഇപ്പോള്‍ സിറിയന്‍ ഇടക്കാല പ്രസിഡന്റാണ്. ഒരുകാലത്ത് തലയ്ക്ക് വിലപറഞ്ഞ് ഭീകരനായി കണ്ടിരുന്ന അല്‍ ഷാരയെ അമേരിക്കന്‍ പ്രസിഡന്റ സൗദി സന്ദര്‍ശനവേളയിലായിരുന്നു കണ്ടത്. സിറിയയെ സുസ്ഥിരമാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അല്‍ ഷരാ സര്‍ക്കാറിന് സാധിക്കുമെന്ന് പ്രത്യാശപ്രകടിപ്പിച്ച ട്രംപ് സിറിയയുടെ ദീര്‍ഘകാല ശത്രുവായ ഇസ്രയേലിനോട് നല്ല ബന്ധം സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read more
ഇറാഖില്‍ യുഎസ് സേനയ്ക്കെതിരെ പോരാടുകയും കുപ്രസിദ്ധമായ അബു ഗ്രൈബ് ജയിലില്‍ കഴിയുകയും ചെയ്ത മുന്‍ അല്‍-ഖ്വയ്ദ വിമതനാണ് അല്‍ ഷാര. പക്ഷേ സിറിയന്‍ പ്രസിഡന്റായതോടെ അഹമ്മദ് അല്‍-ഷര ലോക വേദിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൈകോര്‍ത്ത് തന്റെ പുതിയ ഭരണകൂടത്തിന് പുത്തന്‍ വേദി തുറന്നു. സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ താന്‍ നീക്കാമെന്നും യുഎസ് പ്രസിഡന്റ് അല്‍ ഷാരയ്ക്ക് വാക്ക് നല്‍കിയിട്ടുണ്ട്.