നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇന്ത്യയില്‍ വിവിധ ഭീകരാക്രമണങ്ങളില്‍ പങ്കുള്ള ഭീകരവാദി പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ 2001 മുതല്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്. 2001ല്‍ രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണം, 2005ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരന്‍ സെയ്ഫുള്ള ഖാലിദ് ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

സെയ്ഫുള്ള ഖാലിദ് നേതൃത്വം നല്‍കിയ മൂന്ന് ആക്രമണങ്ങളിലായി നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ഏറെക്കാലമായി വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിയുകയായിരുന്നു. നേപ്പാൡ നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നേപ്പാളില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആക്രമണങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്തതും ആയുധങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

Read more

തുടര്‍ന്ന് നേപ്പാളില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടന്ന സെയ്ഫുള്ള ഖാലിദ് വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു. ഇതിനിടെയാണ് സിന്ധ് പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.