സിമ്പു മുതൽ ധനുഷ് വരെ...തൊട്ടതെല്ലാം പൊള്ളി, എന്നിട്ടും തെന്നിന്ത്യയിലെ താര റാണി; ഇത്രയും വിവാദങ്ങളോ?

സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖ നടിമാരിൽ ഒരാളാണ് നയൻതാര. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള നയൻതാര ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ്. സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഠിനപ്രയത്നം ചെയ്ത താരത്തിന് വ്യക്തിജീവിതത്തിൽ പല വിവാദങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷമുള്ള ഓൺലൈൻ ട്രോളുകൾ മുതൽ ധനുഷുമായുള്ള നിയമപോരാട്ടം വരെ, നയൻതാര തന്റെ കരിയറിൽ നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇവയെല്ലാം മറികടന്ന് തന്റെ കരിയറും ജീവിതവും ചേർത്ത് പിടിക്കുകയാണ് നടി.

2000കളുടെ പകുതിയോടെ നടൻ ചിമ്പുവുമായുള്ള സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതോടെയാണ് നയൻതാര ആദ്യമായി വിവാദത്തിൽ അകപ്പെടുന്നത്. നടിയുടെ സമ്മതമില്ലാതെ പുറത്തുവന്ന ചിത്രങ്ങൾ മാധ്യമശ്രദ്ധയും പൊതുജന ശ്രദ്ധയും നേടി. ഇതിനുപുറമെ, 2011ൽ നയൻതാര നൃത്തസംവിധായകനും നടനുമായ പ്രഭുദേവയുമായി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികളും ഉണ്ടായിരുന്നു. അന്ന് പ്രഭുദേവ വിവാഹിതനായിരുന്നു എന്നത് വിവാദത്തിന് ആക്കം കൂട്ടി. ഇത് ഇരുവരും തമ്മിലുള്ള നിയമ തർക്കത്തിന് കാരണമായി മാറുകയായിരുന്നു. നടനുമായി ഉണ്ടായിരുന്ന ബന്ധവും അത് കാരണം സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതും എല്ലാം നടിയുടെ ഡോക്യൂമെന്ററിയിൽ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് മുതിർന്ന നടൻ രാധാ രവി നയൻതാരയെ നയൻതാരയെ കുറിച്ച് മോശമായി സംസാരിച്ചത്. ‘നയൻതാരയെ കുറിച്ച് ഞാൻ മോശമായി സംസാരിച്ചു എന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാൻ പാർട്ടിയിൽ തുടരാൻ യോഗ്യനല്ല എന്നും അവർ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാൻ? ഞാൻ തന്നെ പുറത്ത് പോകുകയാണ്. നയൻതാര നിങ്ങളുടെ പാർട്ടിയിൽ ആരാണ്? ഉദയനിധിയുമായി നയൻതാരയ്ക്ക് സ്വകാര്യ ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?’- എന്നായിരുന്നു രാധ രവിയുടെ പ്രസംഗം. 2019 ലെ ‘കൊലൈയുതിർ കാലം’ എന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയിൽ നയൻതാര പങ്കെടുക്കാത്തതിനെ തുടർന്ന് നേരത്തെയും നടൻ നയൻതാരയെ അപമാനിച്ചിരുന്നു.

2022 ജൂണിൽ വിവാഹത്തിന് തൊട്ടുപിന്നാലെ നയൻതാരയും വിഘ്നേഷ് ശിവനും വെങ്കിടേശ്വരന്റെ അനുഗ്രഹം തേടാൻ തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സന്ദർശനത്തിനിടെ ചെരുപ്പ് ധരിച്ച് ക്ഷേത്രപരിസരത്ത് പ്രവേശിച്ചതിനും അതിനുള്ളിൽ ചിത്രങ്ങൾ പകർത്തിയതിനുമാണ് ദമ്പതികൾക്ക് വിമർശനം നേരിടേണ്ടി വന്നത്. സംഭവത്തിൽ വിഘ്‌നേഷ് പിന്നീട് ക്ഷമാപണം നടത്തുകയായിരുന്നു.

2022ൽ വാടക ഗർഭധാരണത്തിലൂടെ തന്റെ ഇരട്ട ആൺകുട്ടികളായ ഉയിർ, ഉലക് ജനിച്ചതായി നയൻതാര പ്രഖ്യാപിച്ചതോടെയാണ് നയൻതാര വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ജൂണിൽ വിവാഹിതരായ ദമ്പതികൾ ഒക്ടോബറിൽ കുട്ടികളെ ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. വിഘ്നേഷ് തന്റെ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വിമർശനങ്ങൾ വന്നു. ഇരുവരും വാടക ഗർഭധാരണം തിരഞ്ഞെടുത്തോ എന്നതായിരുന്നു ആരാധകരുടെ സംശയം. ഇതിനെ തുടർന്ന് നടിയ്‌ക്കെതിരെ പലതരത്തിലുള്ള ട്രോളുകളാണ് എത്തിയത്.

2023 ഡിസംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത നയൻതാരയുടെ ‘അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിൽ നിന്നും സിനിമ നീക്കം ചെയ്തു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ നിരവധി സംഘടനകൾ സിനിമ ‘ഹിന്ദു വിരുദ്ധം’ ആണെന്ന് അവകാശപ്പെട്ടു എതിർക്കുകയായിരുന്നു. ബിരിയാണി ഉണ്ടാക്കേണ്ടിവരുന്ന സീനിൽ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. രാമൻ മാംസാഹാരവും കഴിച്ചിരുന്നതായും സിനിമയിൽ പറയുന്നുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

നടൻ ധനുഷുമായി ബന്ധപ്പെട്ടതായിരുന്നു നയൻതാരയുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ വിവാദം. തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ 2015-ൽ ധനുഷ് നിർമിച്ച വിഘ്‌നേശ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ഉള്ളടക്കം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ചിത്രത്തിന്റെ സെക്കൻഡുകൾ മാത്രമുള്ള ദൃശ്യങ്ങൾ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഉപയോഗിച്ചതായി ആരോപിച്ച് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയായിരുന്നു. ധനുഷിനെതിരെ തുറന്ന കത്തിലൂടെയാണ് നയൻതാര ഇതിനെതിരെ പ്രതികരിച്ചത്.

സിനിമയുടെ ചിത്രീകരണ സമയത്ത് വിഘ്നേഷ് ശിവൻ നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും ഈ അൺപ്രൊഫഷണൽ സമീപനം ചിത്രത്തിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസിലെ സത്യവാങ്മൂലത്തിൽ ധനുഷിന്റെ കമ്പനിയുടെ ആരോപണം. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ സത്യവാങ്മൂലത്തിലാണ് നടിയുടെയും വിഘ്നേഷ് ശിവന്റെയും പ്രവർത്തികൾ പരാമർശിച്ചത്. കേസിൽ അന്തിമ വിധി ഇതു വരെ വന്നിട്ടില്ല.

ഇതിനിടെ ചില നിർമാതാക്കൾ നയൻതാരയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. കുഞ്ഞുങ്ങളുടെ ആയമാർക്കൊപ്പം സെറ്റിൽ എത്തുന്ന താരം അവർക്കും കാശ് കൊടുക്കണമെന്ന് ആവശ്യപ്പെടാറുണ്ട് എന്നായിരുന്നു ഒരു നിർമാതാവിന്റെ ആരോപണം. കുട്ടികൾ വന്നതിന് ശേഷം അധികം ദൂരേക്ക് ഷൂട്ടിംഗിനായി പോവില്ല എന്ന് നയൻ‌താര നിബന്ധന വച്ചതായും പരാതികൾ ഉയർന്നിരുന്നു.