സിനിമയുടെ ബജറ്റിനേക്കാള്‍ വലിയ തുക ഗാനത്തിന് കൊടുക്കേണ്ടി വന്നു.. 'ചെട്ടിക്കുളങ്ങര' എത്തിയത് ഇങ്ങനെ: മണിയന്‍പിള്ള രാജു

റീ റിലീസ് ട്രെന്‍ഡില്‍ മുന്‍പന്തിയിലാണ് മോഹന്‍ലാല്‍. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ തുടങ്ങി ഇതുവരെ റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യുകയും ചെയ്തിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രമാണ് ഈ ലിസ്റ്റിലേക്ക് ഇനി എത്താന്‍ പോകുന്നത്.

മെയ് 21ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമ റീ റിലീസ് ചെയ്യാനിരുന്നതെങ്കിലും ‘തുടരും’ സിനിമ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ഇതിനിടെ സിനിമയിലെ ‘ചെട്ടിക്കുളങ്ങര’ എന്ന ഗാനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു.

തല എന്നറിയപ്പെടുന്ന മോഹന്‍ലാലിന്റെ വാസ്‌കോ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ ‘ചെട്ടിക്കുളങ്ങര’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ്. പ്രേം നസീര്‍ നായകനായ 1975 ചിത്രം ‘സിന്ധു’വിലെ ഹിറ്റ് ഗാനമാണ് ‘ചെട്ടികുളങ്ങര ഭരണിനാളില്‍’. ഈ ഗാനം വാങ്ങാനായി ചിലവാക്കേണ്ടി വന്നത് സിനിമയുടെ ബജറ്റിനേക്കാള്‍ വലിയ തുകയാണ് എന്നാണ് മണിയന്‍പിള്ള പറയുന്നത്.

ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയ പാട്ടാണ്. അര്‍ജുനന്‍ മാഷ് ആണ് മ്യൂസിക്. പക്ഷേ അതിന്റെ റൈറ്റ്‌സ് അവര്‍ക്ക് അല്ല. മുംബൈയിലുള്ള എച്ച്എംവിയുടെ കൈയിലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ ആദ്യം നാല് ലക്ഷം രൂപ പറഞ്ഞു. വിലപേശി ആ പാട്ടിന്റെ വരികള്‍ക്ക് അവസാനം കൊടുത്തത് രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്.

അന്ന് നസീര്‍ സാറിനെ വച്ച് എടുത്തപ്പോള്‍ ആ പടത്തിന് ആകെ ചെലവായത് രണ്ടര ലക്ഷം രൂപയാണ് എന്നാണ് മണിയന്‍പിള്ള രാജു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ജൂണില്‍ ആണ് ഛോട്ടാ മുംബൈ റീ റിലീസ് ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.