ആരും രാജ്യത്തേക്കാള്‍ വലുതല്ല, കൈയിലിരിപ്പ് മോശമാണെങ്കില്‍ കഷ്ടപ്പെടും; ബിസിസിഐയെ പ്രശംസിച്ച് കപില്‍ ദേവ്

രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ വാര്‍ഷിക കരാറില്‍നിന്നും ഒഴിവാക്കിയ ബിസിസിഐയുടെ ശക്തമായ നടപടിയെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്. ക്രിക്കറ്റ് ബോര്‍ഡ് രാജ്യത്തിന്റെ നേട്ടത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് മുന്‍ഗണന നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച ഇതിഹാസം ചില കളിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെങ്കിലും ആരും രാജ്യത്തേക്കാള്‍ വലുതല്ലെന്ന് പറഞ്ഞു.

ക്രിക്കറ്റ് ബോര്‍ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായി ഒരു ചുവടുവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ആണ്‍കുട്ടികള്‍ അത് കളിക്കണം, അത് രാജ്യത്തിന് നല്ലതാണ്. രാജ്യത്തിന് നല്ലത് എന്താണെങ്കിലും അതില്‍ എനിക്ക് സന്തോഷമുണ്ട്. അതെ, ചിലര്‍ കഷ്ടപ്പെടും.. അത് സംഭവിക്കും, പക്ഷേ ആരും രാജ്യത്തേക്കാള്‍ വലുതല്ല- കപില്‍ ദേവ് പറഞ്ഞു.

ബിസിസിഐ പുതുക്കിയ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. ദേശീയ ടീമില്‍ കളിക്കാത്ത അവസരത്തില്‍ രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം പാലിക്കാതിരുന്നതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെന്നോണം വാര്‍ഷിക കരാറുകളില്‍നിന്നും പുറത്താക്കിയത്.

വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടവര്‍:

എ പ്ലസ് കാറ്റഗറി- രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ കാറ്റഗറി- ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ

ബി കാറ്റഗറി- സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍

സി കാറ്റഗറി- റിങ്കു സിംഗ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശര്‍ദുല്‍ താക്കൂര്‍, ശിവം ദുബേ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ.എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പടിദാര്‍.