ഐ.പി.എല്ലിനു പിന്നാലെ എല്‍.പി.എല്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ലങ്ക പ്രീമിയര്‍ ലീഗിന്റെ (എല്‍.പി.എല്‍) പ്രഥമ സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഐ.പി.എല്‍ മാതൃകയലുള്ള ഫ്രാഞ്ചൈസി ട20 ലീഗായ എല്‍.പി.എല്ലിന് ഈ മാസം 26- ന് തുടക്കമാവും. ഡിസംബര്‍ 16-നാണ് ഫൈനല്‍. ഹാംബന്‍ടോട്ടയിലെ മഹിന്ദ രാജപക്സ സ്റ്റേഡിയത്തിലാണ് ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

നവംബര്‍ 26-ന് കൊളംബോ കിംഗ്സും കാന്‍ഡി ടസ്‌കേഴ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഉച്ചകഴിഞ്ഞ് 3.30- നും രാത്രി 7.30-നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ 11-ന് പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. ദാംബുല്ല ഹോക്സും കൊളംബോ കിംഗ്സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാനത്തെ മല്‍സരം.

Image

അഞ്ചു ഫ്രാഞ്ചൈസികളാണ് ലീഗില്‍ അണിനിരക്കുന്നത്. കൊളംബോ കിംഗ്സ്, ദാംബുല്ല ഹോക്സ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്, ജാഫ്ന സ്റ്റാലിയണ്‍സ്, കാന്‍ഡി ടസ്‌കേഴ്സ് എന്നിവയാണ് അഞ്ചു ടീമുകള്‍. ഇവരില്‍ നാലു ടീമുകള്‍ ഡിസംബര്‍ 13, 14 തിയതികളില്‍ നടക്കാനിരിക്കുന്ന സെമിഫൈനലിലേക്കു യോഗ്യത നേടും.

Image

ഐ.പി.എല്ലിനു സമാനമായി ബയോ ബബ്ള്‍ അന്തരീക്ഷത്തില്‍ തന്നെയായിരിക്കും എല്‍.പി.എല്ലും നടക്കുക. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, പാകിസ്ഥാന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് എന്നിവരാണ് ലീഗിലെ പ്രധാന താരങ്ങള്‍. മത്സരം സോണി സ്പോര്‍ട്സില്‍ ലൈവായി കാണാം.

Image

നേരത്തെ അഞ്ച് വിദേശ താരങ്ങള്‍ ലീഗില്‍ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ റസല്‍, ഫാഫ് ഡുപ്ലെസി, മന്‍വിന്ദര്‍ ബിസ്ല, ഡേവിഡ് മില്ലര്‍, ഡേവിഡ് മലാന്‍ എന്നിവരാണ് പിന്മാറിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ഡേവിഡ് മലാന്‍ എന്നിവര്‍ വിട്ടുനില്‍ക്കുന്നത്.