ഫോം പരിഗണിക്കാതെ തന്നെ ലോക കപ്പില്‍ കോഹ്‌ലിയെ കളിപ്പിക്കും!, അപ്പോള്‍ കഴിവുള്ള യുവതാരങ്ങള്‍ ആരായി..!

വിമല്‍ താഴത്തുവീട്ടില്‍

കുറെ അധികം മികച്ച കളിക്കാരുടെ ഒരു കൂട്ടം, ഏതൊരു ടീമിന്റെയും ലക്ഷ്യമാണ്. എന്നാല്‍ അതില്‍ നിന്നും ഒരു ടീമിനെ തിരഞ്ഞെടുക്കക എന്നത് ക്യാപ്റ്റനും കോച്ചിനും തികച്ചും ശ്രമകരമായ ജോലിയാണ്. പ്രത്യേകിച്ചും ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് വേണ്ടിയാകുബോള്‍ കൂടുതല്‍ കഠിനമാകും.. തിരഞ്ഞെടുക്കലിന് മുന്നോടിയായി ഇവര്‍ക്കെല്ലാം ഒന്നിലധികം കളികള്‍ കളിയ്ക്കാന്‍ അവസരം നല്‍കുക എന്നതാണ്, ആദ്യം ചെയേണ്ടത്, എന്നാല്‍ ഈ സമീപനത്തിന് ചില പ്രശ്‌നങ്ങളുണ്ട്. ഒന്ന് പുതു-നിര കളിക്കാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ കുറച്ച് കളികള്‍ മാത്രമേ ലഭിക്കൂ.. മറ്റൊന്ന്, ഇത് മുന്‍ നിര കളിക്കാര്‍ക്ക് തങ്ങളുടെ ടീമിലെ റോളിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇടയാകുന്നു.

ഓസ്ട്രേലിയയില്‍ നടക്കാന്‍ പോകുന്ന T20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അന്തിമ 15 പേരുടെ സംഘം ആക്കാന്‍ രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും കഴിഞ്ഞ ആറ് മാസമായി മുകളില്‍ പറഞ്ഞ രീതിയില്‍ പിന്തുടരുകയാണ്. എന്നാല്‍ ഇതുവരെ അവര്‍ക്ക് ഒരു ഉത്തരത്തിലെത്താനായോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

ഏതാണ് ഋഷഭ് പന്തിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പൊസിഷന്‍ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ടെസ്റ്റ് ക്രിക്കറ്റില്‍ ഋഷഭ് ഇന്ത്യയുടെ രത്നമാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ T20 ക്രിക്കറ്റിലെ ബാറ്റിംഗ് പൊസിഷനും റോളും ഇപ്പോഴും കുഴപ്പത്തിലാണ്. കഴിഞ്ഞ ലോകകപ്പിലും അതിനോട് അനുബന്ധിച്ച പല കളികളിലും പന്ത് 4 സ്ഥാനത് ബാറ്റ് ചെയ്തു. പിന്നെ രോഹിത് ശര്‍മ്മ പന്തിന്റെ ടോപ് ഓര്‍ഡറില്‍ ഇറക്കിയിരുന്നു. ഇപ്പോഴിതാ, വെസ്റ്റ് ഇന്‍ഡീസില്‍, പന്ത് നാലാം നമ്പറില്‍ തിരിച്ചെത്തി. അതിനാല്‍, പന്തിനെക്കുറിച്ചുള്ള ഇന്ത്യന്‍ മാനേജ്മെന്റിന്റെ ചിന്താ പ്രക്രിയ അത്ര വ്യക്തമല്ല.

ഇടങ്കയ്യന്‍ ഫാസ്റ്റ് ഓപ്പണിംഗ് ബൗളര്‍മാര്‍ക്കെതിരായ ഇന്ത്യന്‍ ബാറ്റിംഗ് യൂണിറ്റിന്റെ ബുദ്ധിമുട്ടുകള്‍ നോക്കുമ്പോള്‍, ഈ ഭീഷണിയെ നേരിടാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പന്തിനെപ്പോലെ ഒരു ഇടംകയ്യന് അവസരം നല്‍കിയാല്‍ അത് ടീമിന് ഗുണം ചെയ്യും.

ശ്രേയസ് അയ്യര്‍ ഈ ടീമില്‍ ഉണ്ടാകുമോ?

മാനേജ്മെന്റിന് ശ്രേയസിന്റെ കഴിവില്‍ വലിയ വിശ്വാസമുണ്ടെന്ന് തോന്നുന്നു. ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി അവര്‍ കഴിഞ്ഞ ആറ് മാസമായി അദ്ദേഹത്തിന് നിരന്തരം അവസരം നല്‍കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന് അവരുടെ വിശ്വാസത്തിന് ഫലപ്രദമായി ഒരു പ്രതിഫലം നല്കാനായിട്ടില്ല . കഴിഞ്ഞ ആറ് മാസത്തെ അയ്യരുടെ സ്ട്രൈക്ക് റേറ്റും ശരാശരിയും അത്ര ശ്രദ്ധേയമല്ല. ഷോര്‍ട്ട് പിച്ച് ബൗളിങ്ങിനെതിരെയുള്ള അയ്യരുടെ പ്രകടമായ ബലഹീനത അദ്ദേഹത്തിന്റെ കളിയെ എല്ലാ വിധത്തിലും ബാധിച്ചു. ഇനിയും ഇന്ത്യന്‍ ജേഴ്സി ധരിക്കുന്നതിന് മുമ്പ് അദ്ദേഹം തിരികെ പോയി തന്റെ സാങ്കേതികത കുറേകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

സഞ്ജു ഓസ്ട്രേലിയിലേക്ക് പോകുമോ?

സഞ്ജു സാംസണിന് ലഭിക്കേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ കരിയര്‍ അധികം മുന്നോട്ട് പോകില്ല എന്ന് പരാതിപ്പെടുന്നവര്‍ക്ക്, കരീബിയന്‍ പര്യടനത്തില്‍ അദ്ദേഹം കാണിച്ച ഫോം അദ്ദേഹത്തിന് ദേശീയ ടീമിനായി ഇനിയും അവസരങ്ങള്‍ കിട്ടുമെന്നതിന് അടിവരയിടുന്നു. എങ്കിലും T20 ക്രിക്കറ്റിന്റെ ആദ്യത്തേതും പ്രധാനവുമായ വശം ഒരു കളിക്കാരന്‍, ഒരു കളിയില്‍ എത്രത്തോളം സ്വാധീനം ചെലുത്തേണ്ടതുണ്ട് എന്നതാണ്.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം അത് സാഹചര്യത്തിനനുസരിച്ച് സംഭാവന നല്‍കേണ്ട ഒരു സ്ഥാനമാണ്. നിര്‍ഭാഗ്യവശാല്‍, ഒരു പ്രത്യേക സാഹചര്യത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാതെ, സ്വന്തം മാനസികാവസ്ഥയ്ക്ക് അനുസൃതമായി കളിക്കുന്ന ഈ ശീലം സാംസണിനുണ്ട്.

ആവശ്യമായ ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് ദിനേശ് കാര്‍ത്തിക്ക് പരാജയപ്പെടുന്നത്, അദ്ദേഹത്തിന് ഒരു പ്രത്യേക റോള്‍ ഇല്ലാത്തത് കൊണ്ടാണ്, സഞ്ജുവിന്റെ കാര്യത്തിലും ഏറെക്കുറെ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇന്ത്യ തന്നിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരന് വേണ്ടി ആവശ്യകതകളെക്കുറിച്ച് അദേഹത്തിന് പൂര്‍ണ്ണമായും അറിയില്ല. സ്ഥാനങ്ങളില്‍ അനിശ്ചിതത്വം ഉള്ളതിനാല്‍, ഫലം വ്യക്തമാണ്, സഞ്ജു പുറത്തേക്ക് പോകുമായിരിക്കും എങ്കിലും കഴിയുന്നപോലെ കളിക്കുക.. സംഖ്യകള്‍ മാന്യമാണെങ്കില്‍ അവസരങ്ങള്‍ തേടിവരും.

വിരാട് കോഹ്ലിയും കെഎല്‍ രാഹുലും എങ്ങനെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കും?

ലോകകപ്പിന് മുന്നോടിയായി മിക്ക മത്സരങ്ങളും കെഎല്‍ രാഹുലിന് നഷ്ടമായി, പരിക്കിന് മുമ്പ് വരെ T20 ബാറ്റിംഗ് യൂണിറ്റിലെ സുപ്രധാന വ്യക്തി ആയിരുന്നെങ്കിലും ചെറിയ മാച്ച് പരിശീലനത്തിലൂടെ അദ്ദേഹത്തെ ലോകകപ്പിനായി എടുക്കുന്നത് ടീമിന് അപകടകരമാണ്. T20 ബാറ്റിംഗില്‍ ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്ന ഓള്‍-ഔട്ട് ആക്രമണ സമീപനത്തില്‍, രാഹുലിലെപ്പോലെ ഒരു ആങ്കര്‍ പ്ലെയറിന് റോള്‍ ചെയ്യാനുണ്ടോ?

ടീമില്‍ ഏകദേശം കോഹ്ലി, മുന്‍ ക്യാപ്റ്റന്‍ ധോണിയെ പരിഗണിച്ചതുപോലെയാണ് രോഹിത് വിരാട് കോഹ്ലിയെ കൈകാര്യം ചെയ്യുന്നത്. വിരാട് നന്നായി കളിച്ചില്ല. എന്നിട്ടും അവസങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എങ്കിലും വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ നിന്നും വെടിക്കെട്ട് നിരയില്‍ നിന്ന് വിരാടിനെ ഒഴിവാക്കി. ടൂര്‍ണമെന്റിന്റെ ഫോം പരിഗണിക്കാതെ തന്നെ ലോകകപ്പില്‍ വിരാടിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചതായി ഈ തിരുമാനം തോന്നിപ്പിക്കുന്നു.

രാഹുലിന്റെ കാര്യം പോലെ, അദ്ദേഹത്തിന്റെ റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിരാടിനെ കളിക്കുന്നതും സ്വാഗതാര്‍ഹമായ ഒരു തീരുമാനമല്ല. കഴിഞ്ഞ ആറ് മാസത്തെ എല്ലാ പരീക്ഷണങ്ങളിലും മാറ്റി നിര്‍ത്തി, ഇന്ത്യന്‍ ടീമിന്റെ ചിന്താഗതി വെച്ച് നോക്കുബോള്‍ കോഹ്ലിയും രാഹുലും ലോകകപ്പ് ടീമില്‍ ഉണ്ടാകും. ഇന്ത്യയുടെ ബാറ്റിംഗ് വശത്തേക്കാള്‍ ബൗളിംഗ് വശത്തെ ചിത്രം കുറേകൂടി വ്യക്തമാണ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഉറപ്പാണ്. അര്‍ഷ്ദീപ് സിംഗ് മതിയായ കഴിവും വൈദഗ്ധ്യവും കഴിവും പ്രകടിപ്പിച്ചതിനാല്‍ നാലാം സ്ഥാനത്തെത്തുമായിരിക്കും.

രോഹിത് ആവേശ് ഖാന് ധാരാളം അവസരങ്ങള്‍ നല്‍കുകയും വിവിധ സാഹചര്യങ്ങളില്‍ അവനെ പരീക്ഷിക്കുകയും ചെയ്തു. അത് വെച്ച് നോക്കുബോള്‍ ലോകകപ്പില്‍ ആവേശ് ഖാന്‍ ഉണ്ടാകാനിടയില്ല. ചാഹലിന് ഒപ്പം ഒരു ബാക്ക്-അപ്പ് സ്പിന്നര്‍ സ്ലോട്ടില്‍ രവി ബിഷ്നോയ് എടുക്കാന്‍ സാധ്യത കാണുന്നു. തിരിച്ചുവരവ് മുതല്‍, സീം ബൗളിംഗ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ തിളങ്ങുന്നു, ഒപ്പം . ദീപക് ഹൂഡയും രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്. ക

ഴിഞ്ഞ ആറ് മാസമായി മാനേജ്മെന്റ് കളിക്കാരെ വേണ്ടത്ര റൊട്ടേഷന്‍ ചെയ്തു, ലോകകപ്പിനുള്ള 15 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ ടീം 15 പെട്ടെന്ന് തന്നെ തീരുമാനിക്കണം. അതോടപ്പം വരാനിരിക്കുന്ന T20 മത്സരങ്ങള്‍ കളിക്കുകയും ലോകകപ്പിനായുള്ള അവരുടെ ഗെയിം പ്ലാന്‍ തയ്യാറാക്കുകയും വേണം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍