IND vs ENG: ആന്‍ഡേഴ്സണോട് കലിപ്പോ?, അടുത്ത നേര്‍ക്കുനേര്‍ പോരാട്ടത്തിന് മുന്നേ വ്യക്തത വരുത്തി ബുംറ

2021 ല്‍ ലോര്‍ഡ്സില്‍ ജെയിംസ് ആന്‍ഡേഴ്‌സണെതിരെ ജസ്പ്രീത് ബുംറയുടെ തീവ്ര പേസ് ആക്രമണം ടെസ്റ്റ് പരമ്പരയിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ, ബൗണ്‍സറുകളുടെ പെരുമഴയെറിഞ്ഞ ബുംറ, വെറ്ററന്‍ ക്രിക്കറ്ററുടെ ഹെല്‍മെറ്റിലും ശരീരത്തിലേക്കും പന്തുകള്‍ എത്തിച്ചു. ഇപ്പോഴിതാ വീണ്ടുമൊരു നേര്‍ക്കുനേര്‍ പോരാട്ടം വരാനിരിക്കെ ആന്‍ഡേഴ്സണുമായുള്ള പ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ.

ആന്‍ഡേഴ്സണ്‍ അന്ന് അവസാന വിക്കറ്റായിരുന്നു. എത്രയും വേഗം പുറത്താക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് വേഗത്തില്‍ പന്തെറിഞ്ഞത്. ഓവറിന്റെ ഇടയില്‍ നിങ്ങള്‍ ഓക്കെയാണോയെന്ന് ഞാന്‍ ആന്‍ഡേഴ്സണോട് ചോദിച്ചു. എന്നാല്‍ ഇതിന് മറുപടിയൊന്നും നല്‍കിയില്ല

ചെറുപ്പം മുതല്‍ ഞാന്‍ കണ്ടുവളര്‍ന്ന ബോളര്‍മാരിലൊരാളാണ് ആന്‍ഡേഴ്സണ്‍. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. 41ാം വയസിലും അദ്ദേഹം കളിക്കുന്നുണ്ടെന്നത് വലിയ കാര്യമാണ്. ക്രിക്കറ്റിനോടുള്ള അതിയായ സ്നേഹമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്- ബുംറ പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഈ മാസം 25ന് ആരംഭിക്കും. ഇന്ത്യ തട്ടകത്തില്‍ കരുത്തരാണെന്നിരിക്കെ സമീപകാലത്തൊന്നും ഒരു ടീമിനും ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. 2012ന് ശേഷം ഒരു ടീമിനും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കാനായിട്ടില്ല.