INDIAN CRICKET: ഹൃദയം തകർന്നു ഞാൻ കരഞ്ഞത് ആ ദിവസമായിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയി; തന്നെ സങ്കടപ്പെടുത്തിയ മത്സരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

2019 ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് നേരിട്ട ഹൃദയഭേദകമായ തോൽവിയെ ഇന്ത്യൻ ടീം ഇതിഹാസം വിരാട് കോഹ്‌ലി അനുസ്മരിച്ചു. തോൽവിക്ക് പിന്നാലെ താൻ തകർന്നു എന്ന് താരം പറഞ്ഞു. 2019 ജൂലൈയിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മഴ കാരണം രണ്ട് ദിവസത്തേക്ക് നീണ്ടുപോയ നോക്കൗട്ട് മത്സരത്തിൽ ഇന്ത്യ 18 റൺസിന് പരാജയപ്പെട്ടു.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം തോറ്റ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം സെമിഫൈനലിൽ ഫേവറിറ്റുകളായി പ്രവേശിച്ചു. ഇന്ത്യയുടെ മികച്ച ബോളിങ് ന്യൂസിലൻഡിനെ 239-8 എന്ന നിലയിൽ ഒതുക്കാൻ സഹായിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് മികവ് കണക്കിലെടുക്കുമ്പോൾ ടീം എളുപ്പത്തിൽ ജയിക്കുമെന്ന് കരുതിയെങ്കിലും ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും പുതിയ പന്തിൽ നാശം വിതച്ചതോടെ ഇന്ത്യ തകർന്നു.

കോഹ്‌ലി ഒരു റൺ മാത്രം നേടി എൽബിഡബ്ല്യു ആയി പുറത്തായി, അതോടെ ഇന്ത്യ പെട്ടെന്ന് 5-3 എന്ന നിലയിൽ തകർന്നു. 31-ാം ഓവറിൽ ഇന്ത്യ 92-6 എന്ന നിലയിൽ വീണു. ലോവർ മിഡിൽ ഓർഡർ ജോഡിയായ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും നല്ല കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല.

“സെമി ഫൈനൽ കഴിഞ്ഞു, പിറ്റേന്ന് രാവിലെ ഞങ്ങൾ മാഞ്ചസ്റ്റർ വിടാൻ പോവുകയായിരുന്നു. നിങ്ങൾ ഉണരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് ഒരു ധാരണയും ഇല്ലാതെ വരുന്ന അവസ്ഥ ഇല്ലേ. അതായിരുന്നു എന്റെ പ്രശ്നം. ഞാൻ എല്ലാം മറന്ന് പോയി. എനിക്ക് കാപ്പി കുടിക്കണോ, പല്ല് തേക്കണോ, അടുത്ത പടി എന്താണെന്നോ എനിക്കറിയില്ലായിരുന്നു,” വിരാട് കോഹ്‌ലി ആർ‌സി‌ബി പോഡ്‌കാസ്റ്റിൽ പറഞ്ഞു.

ടൂർണമെന്റിൽ കാലാവസ്ഥ, പ്രത്യേകിച്ച് മഴ ഇന്ത്യയുടെ ഗതിയെ എങ്ങനെ ബാധിച്ചുവെന്നും കോഹ്‌ലി പരാമർശിച്ചു. തോൽവി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും മുന്നോട്ട് പോകുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം സമ്മതിച്ചു.

അദ്ദേഹം തുടർന്നു പറഞ്ഞു, “മത്സരത്തിന് മുമ്പ് എല്ലാം സാധാരണമാണെന്ന് തോന്നി. അതിനിടയിൽ മഴ പെയ്യുന്നു. തികച്ചും വ്യത്യസ്തമായ, സാഹചര്യങ്ങളിൽ മത്സരം അടുത്ത ദിവസത്തേക്ക് നീട്ടി. സാധ്യതകൾ എന്തൊക്കെയാണെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു? പക്ഷേ തിരിച്ചടി ഞങ്ങൾക്ക് കിട്ടി. ആ സമയത്ത് വലിയ രീതിയിൽ തന്നെ നിരാശനായി. പക്ഷെ നിരാശപ്പെട്ട് ഇരുന്നിട്ട് കാര്യമില്ല എന്ന് മനസിലായതോടെ കൂടുതൽ ഒന്നും ചിന്തിക്കാതെ തന്നെ ഞാൻ മുന്നോട്ട് പോയി.

ഏകദിന ലോകകപ്പിന്റെ സെമി ഫൈനൽ ഘട്ടത്തിൽ ടീം ഇന്ത്യ പുറത്താകുന്നത് അത് നാലാം തവണയായിരുന്നു.

Read more