ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ഓസീസ് മുന്നോട്ടുവെച്ച 189 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ വിറച്ച് ഇന്ത്യയെ കെ.എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയതീരത്തണച്ചത്.
ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. കെഎല്‍ രാഹുല്‍ 91 ബോളില്‍ 75 റണ്‍സും ജഡേജ 69 ബോളില്‍ 49 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഇഷാന്‍ കിഷന്‍ 3, ശുഭ്മാന്‍ ഗില്‍ 20, വിരാട് കോഹ്‌ലി 4, സൂര്യകുമാര്‍ യാദവ് 0, ഹാര്‍ദിക് പാണ്ഡ്യ 25 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും മാര്‍ക്കസ് സ്‌റ്റോയിനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഹാർദിക്കിന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യൻ ബോളിങ്. ട്രാവിസ് ഹെഡിനെ (5) കുറ്റിതെറിപ്പിച്ച് സിറാജ് വിക്കറ്റ് വേട്ട തുടങ്ങുക ആയിരുന്നു. എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് സാക്ഷിയാക്കി മിച്ചൽ മാർഷ് വെടിക്കെട്ടിന് തീകൊളുത്തി. ഇന്ത്യൻ ബോളറുമാരെ കാഴ്ചക്കാരാക്കി മുംബൈ സ്റ്റേഡിയത്തെ നിഷേധമാക്കിയാണ് താരം ബാറ്റ് ചെയ്തത്. അതിനിടയിൽ സ്മിത്ത് (22) ഹാർദിക്കിന് മുന്നിൽ വീണെങ്കിലും മാർഷ് തളർന്നില്ല.
Read more
കൈവിട്ടുപോകുമെന്ന് തോന്നിച്ച മത്സരത്തിൽ മാർഷിന്റെ81 (65) വിക്കറ്റെടുത്ത് ജഡേജ ഇന്ത്യക്ക് ആശ്വാസം നൽകി. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. മാര്‍നസ് ലാബുഷാഗ്‌നെ (15) ജോഷ് ഇംഗ്ലിസ്,((26)കാമറൂണ്‍ ഗ്രീന്‍(12) ഗ്ലെന്‍ മാക്സ്വെല്‍(8) മാര്‍ക്കസ് സ്റ്റോയിനിസ്(5) സീന്‍ ആബട്ട്(0) , ആദം സാമ്പ(0) എന്നിവർ വീണപ്പോൾ സ്റ്റാർക്ക് 4 റൺസുമായി പുറത്താകാതെ നിന്നു. ആദ്യം മുതൽ മികച്ച രീതിയിൽ എറിഞ്ഞ ഷമി മൂന്ന് വിക്കറ്റും ആദ്യ സ്പെല്ലിൽ തല്ലുകൊണ്ട ശേഷം മനോഹരമായി തിരിച്ചുവന്ന സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും ഹാര്ദിക്ക് കുൽദീപ് എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.