ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 249 വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.
ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 36 ബോളില്‍ രണ്ട് സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 59 ഉം അക്‌സര്‍ പട്ടേല്‍ 47 ബോളില്‍ ഒരു സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 52 ഉം റണ്‍സെടുത്തു.
എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വീണ്ടും നിരാശരാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനം. 7 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് താരം നേടിയത്. ഇതോടെ വിമർശനവുമായി ഒരുപാട് ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മോശമായ പ്രകടനത്തിൽ വിശദീകരണവുമായി രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ.
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
” ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞങ്ങൾ ഈ ഫോർമാറ്റിൽ കളിക്കുന്നതെന്നും ടീം നന്നായി കളിച്ചുവെങ്കിലും വ്യക്തിഗത പ്രകടനം എന്ന നിലയിൽ തന്റെ പ്രകടനത്തിൽ നിരാശയുണ്ട്. പ്രതീക്ഷയ്ക്കനുസൃതമായി ഞങ്ങള്‍ കളിച്ചുവെന്നാണ് കരുതുന്നത്. അവര്‍ നന്നായി തുടങ്ങിയെങ്കിലും ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. മധ്യനിരയില്‍ അവരുടെ സ്പിന്നര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണം എന്ന് കരുതിയിരുന്നു. ഗില്ലും അക്സറും മധ്യനിരയില്‍ തിളങ്ങി. മൊത്തത്തില്‍ ഒരു ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു” രോഹിത് ശർമ്മ പറഞ്ഞു.