'ഇന്ത്യന്‍ സ്പിന്നേഴ്‌സിനെയങ്ങു സ്വീപ്പ് ചെയ്ത് കളയാം' എന്ന സ്ട്രാറ്റര്‍ജിയുടെ അടിവേരിളക്കുകയാണ് അവന്‍റെ 'ആം ബോളുകള്‍'

രണ്ടര പതിറ്റാണ്ടു മുന്‍പ് ഇംഗ്ലണ്ടുകാരന്‍ ഗ്രഹാം ഗൂച്ച് കാണിച്ചു കൊടുത്ത, പിന്നീട്ടിങ്ങോട്ട് ഹെയ്ഡ്നും, ആന്റി ഫ്‌ലവറുമടക്കം ഇന്ത്യ സന്ദര്‍ശിച്ച വിദേശ ബാറ്റര്‍മാര്‍ വിജയകരമാക്കി നടപ്പിലാക്കിയ ‘ഇന്ത്യന്‍ സ്പിന്നേഴ്‌സിനെയങ്ങു സ്വീപ്പ് ചെയ്ത് കളയാം’ എന്ന സ്ട്രറ്റര്‍ജിയുടെ അടിവേരിളക്കുകയാണ് രവീന്ദ്ര ജഡേജ എന്ന ലെഫ്റ്റം ഓര്‍ത്തഡോക്‌സ് ബൗളറുടെ ‘ആം ബോളുകള്‍.’

കണ്‍വെന്‍ഷണല്‍ സ്വീപ്പ്, സ്ലോഗ് സ്വീപ്പ്, പാഡില്‍ സ്വീപ്പ്, റിവേഴ്സ് സ്വീപ്പ്, നിങ്ങള്‍ ഏതിനു വേണമെങ്കിലും ശ്രമിച്ചോളു, ‘ബട്ട് ഇഫ് യൂ മിസ്സ്, ഐ വില്‍ ഹിറ്റ് ‘, ജഡേജ പറയാതെ പറയുകയാണ്. അവസാനമായി ഒരു വിദേശ ബാറ്റര്‍ ഇന്ത്യയില്‍ ആധികാരികതയോടെ സ്വീപ്പ് ഷോട്ടുകള്‍ കളിച്ചത് 2021ലെ ചെന്നൈ ടെസ്റ്റില്‍ ജോ റൂട്ടായിരുന്നു, അത് ജഡേജയുടെ ആഭാവത്തിലായിരുന്നു എന്നത് അടിവരയിടേണ്ട വസ്തുതയാണ്.

ലോ ബൗണ്‍സുള്ള പിച്ചില്‍ സ്വീപ്പ് ഷോട്ടുകള്‍ ഒരിക്കലുമൊരു സേഫ് ഷോട്ടല്ല എന്ന വസ്തുതയെ ബഹുമാനിക്കാത്ത ഭാവനശൂന്യരായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ആത്മഹത്യാപരമായ സമീപനവും എടുത്തു പറയേണ്ടിയിരിക്കുന്നു. അശ്വിന്റെ ദ്രുതവേഗത്തിലുള്ള ഓഫ് ബ്രേക്കിനെ ബ്ലയിന്റായി സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചു ലെഗ് ബിഫോറായ സ്മിത്തും, ഫ്രണ്ട് ഫുട്ടില്‍ അനായാസമായി കളിക്കാമായിരുന്ന ജഡേജയുടെ ആം ബോളിനെ മിസ് ജഡ്ജ് ചെയ്ത് ബാക്ക്ഫുട്ടില്‍ കളിക്കാന്‍ ശ്രമിച്ച് ബൗള്‍ഡായ ലെബുഷേയ്‌നും, സമകാലീന റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും സൗണ്ട് ടെക്കനിക്കുകളുള്ള ബാറ്റര്‍മാരാണ് എന്നകാര്യം വിസ്മരിച്ചുകൂടാ. അത്രമേല്‍ നിര്‍വിചാരഭാവത്തോടെയായിരുന്നു ഓസ്‌ട്രേലിയന്‍ ബാറ്റിങ്.

മൃതസഞ്ജീവിനിയായ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ വീണ്ടുമൊരിക്കല്‍ കൂടി അഭയം തേടാതെ, 114 എന്ന ട്രിക്കി ടാര്‍ഗറ്റിനെ പോസിറ്റിവായി ചെയ്‌സ് ചെയ്ത ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ക്യാപ്റ്റന്‍ രോഹിത് മുതല്‍ ശ്രീകാര്‍ ഭാരത് വരെ പ്രകടിപ്പിച്ച ആ പോസിറ്റിവിറ്റിയും, ഇന്റന്റുമാണ് ടോപ് ഓര്‍ഡറില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
ഓവലിലേക്കുള്ള ദൂരം ചുരുങ്ങികൊണ്ടേയിരിക്കുന്നു. മറ്റൊരു ഐസിസി ഫൈനല്‍കൂടി മാടി വിളിക്കുന്നു.