അവനാണ് ആദ്യ ഏകദിനത്തിലെ യഥാര്‍ത്ഥ ഹീറോ; വാനോളം പ്രശംസിച്ച് മഞ്ജരേക്കര്‍

മുംബൈയിലെ വാങ്കഡെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കിയതിന്റെ ക്രെഡിറ്റ് രവീന്ദ്ര ജഡേജയ്ക്ക് നല്‍കി സഞ്ജയ് മഞ്ജരേക്കര്‍. ഒമ്പത് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്, മികച്ചയൊരു ക്യാച്ച്, ബാറ്റിംഗിലെ മിന്നും പ്രകടനം ഇതെല്ലാം ഓസീസിനെതിരെ വിജയം നേടിയതില്‍ നിര്‍ണായകമായെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. മിച്ചല്‍ മാര്‍ഷ് കളിക്കുന്ന രീതിയും അവര്‍ക്ക് ലഭിച്ച തുടക്കവും കണ്ടപ്പോള്‍ എല്ലാവരും കരുതിയിരുന്നത് സ്‌കോര്‍ 350 പിന്നിടുമെന്നാണ്. എന്നാല്‍ ഷമിയും സിറാജ് വിക്കറ്റുകള്‍ വീഴ്ത്തി. പക്ഷേ യഥാര്‍ത്ഥ നായകന്‍ രവീന്ദ്ര ജഡേജയാണെന്ന് എനിക്ക് തോന്നുന്നു.

‘മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റും പിന്നീട് മാര്‍നസ് ലാബുഷാഗ്‌നെയുടെ ക്യാച്ചും. അവയായിരുന്നു കളിയിലെ പ്രധാന വഴിത്തിരിവ്. ആ വിക്കറ്റുകള്‍ വന്നില്ലായിരുന്നുവെങ്കില്‍ അവര്‍ 350-ന് അടുത്തെത്തുമായിരുന്നു- മഞ്ജരേക്കര്‍ പറഞ്ഞു.

മാര്‍ഷും ലാബുഷാഗും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഓസ്ട്രേലിയ 20-ാം ഓവറില്‍ 129-2 എന്ന നിലയിലായിരുന്നു. പിന്നാലെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ലാബുഷെയ്‌നെ ഒറ്റക്കൈയില്‍ ഡൈവിംഗ് ക്യാച്ച് എടുത്ത് മടക്കിയ ജഡേജ മാര്‍ഷിനെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചു കളിയുടെ ഗതി തിരിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ച് കയറിയത്. ഓസീസ് മുന്നോട്ടുവെച്ച 189 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ വിറച്ച് ഇന്ത്യയെ കെ.എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയതീരത്തണച്ചത്.

Read more

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. കെഎല്‍ രാഹുല്‍ 91 ബോളില്‍ 75 റണ്‍സും ജഡേജ 69 ബോളില്‍ 49 റണ്‍സെടുത്തും പുറത്താകാതെ നിന്നു.