അയാള്‍ ആരെയും വേദനിപ്പിക്കാന്‍ പഠിച്ചിട്ടില്ല, ചിരിക്കാന്‍ മാത്രമേ അയാള്‍ക്കറിയൂ

ബേസില്‍ ജെയിംസ്

100 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ കളിക്കാന്‍ അറിയില്ലെന്ന വിമര്‍ശനശരങ്ങളുടെ നടുവിലായിരുന്നു വില്ലി ഇതുവരെ. പതിനാലു കോടിയെന്ന ഭീമന്‍ തുകക്ക് റിറ്റൈന്‍ ചെയ്യപ്പെട്ട നായകന്റെ ഇതുപോലൊരു പതനം ഏവരെയും തളര്‍ത്തിയിരുന്നു. മുംബൈക്കെതിരെ പ്രിയം ഗാര്‍ഗിന് വേണ്ടി തന്റെ പ്രിയപ്പെട്ട ഓപ്പണിങ് പൊസിഷന്‍ ഒഴിഞ്ഞു കൊടുത്തു ഫിനിഷര്‍ റോളിലേക്കിറങ്ങി തന്റെ ഊഴം കാത്തിരുന്നു വില്ലി. ഗാര്‍ഗും, തൃപാതിയും പൂരനും തീമഴയായി മുംബൈക്ക് മേല്‍ ചാഞ്ഞിറങ്ങിയപ്പോള്‍ മുംബൈ കത്തിയമര്‍ന്നു.

പതിനേഴു ഓവറില്‍ നിന്ന് 173 റണ്‍സ് എന്ന സുരക്ഷിത സ്ഥാനത്തു. അവസാന മൂന്ന് ഓവറുകളില്‍ ഹൈദരാബാദ് ഒരു സ്‌ഫോടനം അവരുടെ നായകനില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. തന്റെ വില്ലോയില്‍ നിന്ന് ഉതിര്‍ന്നിറങ്ങാന്‍ പോകുന്ന അശനിപാതത്തില്‍ വെന്തു നീറാന്‍ പോകുന്ന പുകള്‍പെറ്റ മുംബൈ നിരയുടെ ദുരവസ്ഥ വില്ലിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മാഞ്ഞു പോയി. ഈ പാപങ്ങള്‍ ഞാനേതു ലോര്‍ഡ്‌സിലെ ഗ്രൗണ്ടില്‍ തുഴഞ്ഞാലാണ് മാറുക.. അയാളുടെ മനമുരുകി, കണ്ഠമിടറി. കണ്ണുകള്‍ മെല്ലെ അടച്ചു തുറന്നു.. സര്‍വ്വനാശം വിതക്കാന്‍ വെമ്പി നിന്നിരുന്ന മിഴിയിണകളില്‍ അലിവിന്റെ ആര്‍ദ്ര നനവ് പൊടിഞ്ഞു..

രമന്‍ദീപ് എറിഞ്ഞ ആദ്യ ബോള്‍ കവറിലേക്ക് ഒന്ന് മുട്ടിയിട്ടതിന് ശേഷം അയാള്‍ ഒന്ന് പുഞ്ചിരിച്ചു.. മുംബൈ നിരയില്‍ അത്ഭുതം കലര്‍ന്നു.. ഒടുവിലൊരാള്‍, മനസ്സില്‍ നന്മയുടെ കണിക വറ്റാത്തൊരാള്‍..സിംഗിളുകളും, ഡോട്ടുകളും കൊണ്ടയാള്‍ മുംബൈയുടെ മുറിവൊപ്പി..

210 ന് മുകളിലേക്ക് കുതിച്ചു പാഞ്ഞിരുന്ന ഹൈദരാബാദ് ടോട്ടല്‍ 193 ല്‍ ഒതുക്കിയതിന് ശേഷം തന്റെ വില്ലോ മെല്ലെ താഴ്ത്തി ആരാധന നിറഞ്ഞ കണ്ണുകളുമായി തന്നെ നോക്കി നില്‍ക്കുന്ന മുംബൈ കളിക്കാരുടെ നടുവിലൂടെ അയാള്‍ തലയുയര്‍ത്തി തിരികെ നടന്നു.. അയാള്‍ ആരെയും വേദനിപ്പിക്കാന്‍ പഠിച്ചിട്ടില്ല, ചിരിക്കാന്‍ മാത്രമേ അയാള്‍ക്കറിയൂ.. കെയിന്‍ വില്യംസണ്‍..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്