ഒരിക്കലും അദ്ദേഹം ആകര്‍ഷകമായ ബാറ്റര്‍ ആയിരുന്നില്ല, എന്നാല്‍ എതിരാളികള്‍ക്ക് പുറത്താക്കാന്‍ പ്രയാസമായിരുന്നു

ഷമീല്‍ സലാഹ്

തന്റെ കോച്ചിംഗ് സ്റ്റിന്റിലൂടെ ഇന്ത്യയെ രണ്ടാം ഏകദിന ലോക കപ്പ് നേടുന്നതിനും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിലേക്ക് ഉയരുന്നതിനും സഹായിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഒരു വിദേശ പരിശീലകന്‍, ഗാരി കിര്‍സ്റ്റണ്‍….ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കൂടുതലും അദ്ദേഹത്തെ ഓര്‍ത്തിരിക്കുന്നതും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ അതിനെല്ലാം മുമ്പ്, തന്റെ രാജ്യമായ സൗത്ത് ആഫ്രിക്കയെ തന്റെ ബാറ്റുകൊണ്ട് അവിസ്മരണീയമായ വിജയങ്ങള്‍ സ്‌ക്രിപ്റ്റ് ചെയ്യാന്‍ സഹായിച്ച ടോപ്പ് ഓര്‍ഡര്‍ ബാറ്റിങിന്റെ നെടും തൂണുമായിരുന്നു അദ്ദേഹം. അതിലേറ്റവും പ്രധാനമായ ഡര്‍ബനിലെ 275 റണ്‍സ്…!

ആദ്യ ഇന്നിംഗ്സില്‍ 156 റണ്‍സിന് പുറത്തായ ശേഷം സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിനെതിരെ ഫോളോ-ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഗാരി കിര്‍സ്റ്റന്റെ ഏറ്റവും മികച്ച നിമിഷമായിരുന്നു അവിടെ. രണ്ടാം ഇന്നിംഗ്സില്‍, ഈ ഇടംകൈയ്യന്‍ 878 മിനിറ്റ് ക്രീസില്‍ തുടര്‍ന്നു, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സിലൂടെ ടെസ്റ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാം ഇന്നിംഗ്സുമായി തന്റെ ടീമിന് വേണ്ടി ആ മത്സരം രക്ഷിച്ചെടുത്തു.

Gary Kirsten: More Functional Than Festive – Almanack | Wisden Cricket

ഗാരി കിര്‍സ്റ്റണ്‍ 643 പന്തുകളില്‍ നിന്നുമായിരുന്നു 275 റണ്‍സ് നേടിയത്.അതായത് 14 മണിക്കൂര്‍ 38 മിനിറ്റ് ദക്ഷിണാഫ്രിക്കയ്ക്കായി ഈ ടെസ്റ്റ് മത്സരം രക്ഷിച്ചെടുക്കാന്‍ ക്രീസില്‍ ചിലവഴിച്ചു. ഈ അവിശ്വസനീയമായ ഇന്നിംഗ്‌സ് കളിച്ചില്ലായിരുന്നുവെങ്കില്‍ ദക്ഷിണാഫ്രിക്ക ഈ ടെസ്റ്റ് മത്സരത്തില്‍ എളുപ്പത്തില്‍ തോല്‍ക്കുമായിരുന്നു….

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 10 ഇന്നിംഗ്സുകളില്‍ ഈ ഇന്നിംഗ്സ് ഇടംപിടിക്കുകയും ചെയ്തു. ഒരു ബാറ്റ്സ്മാന്‍ തന്റെ ടീമിലെ മുഴുവന്‍ ടീമും ചേര്‍ന്നതിനേക്കാള്‍ കൂടുതല്‍ മിനിറ്റ് കളിച്ച ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നുമാണിത്.

ഒരിക്കലും അദ്ദേഹം ആകര്‍ഷകമായ ബാറ്റ്‌സ്മാന്‍ ആയിരുന്നില്ല., മിന്നുന്ന സ്‌ട്രോക്ക്‌പ്ലേ കൊണ്ട് അദ്ദേഹം പൊതുജനങ്ങളെ പ്രീതിപ്പെടുത്തിയിരുന്നുമില്ല., ബാറ്റിംഗ് എളുപ്പമാക്കിയുമില്ല., പന്തുകളെ കൊള്ളയടിച്ചുമില്ല. സസൂക്ഷ്മം നിരീക്ഷിച്ച് ഏക മനസ്സോടെയുള്ള അര്‍പ്പണബോധത്തോടെ അദ്ദേഹം റണ്‍സ് ശേഖരിച്ചു. ശരിക്കും പറഞ്ഞാല്‍ എതിരാളികള്‍ക്ക് പുറത്താക്കാന്‍ ഏറ്റവും പ്രയാസകരം സൃഷ്ടിച്ച ഒരു ബാറ്റ്‌സ്മാനായിരുന്നു ഗാരി.

ഗാരി കിര്‍സ്റ്റന്റെ ബാറ്റിംഗ് ഹാര്‍ഡ് പുഷുകളും വിക്കറ്റ് ഡൗണ്‍ ഡ്രൈവുകളും കേന്ദ്രീകരിച്ചുള്ളതായിരുന്നു പ്രധാനമായും…, സ്ട്രോക്കുകളുടെ മികച്ച നിയന്ത്രണവും അതോടൊപ്പം നിലനിര്‍ത്തി. തന്റെ കാലത്തു സ്പിന്നിന്നിനെ നേരിടുന്നതില്‍ പ്രോട്ടീയസ് ടീമില്‍ ഏറ്റവും മിടുക്കനും ഇദ്ദേഹമായിരുന്നു. പൊട്ടിയ കഠിനമായ പിച്ചുകളിലൂടെ പോലും പന്തിന്റെ ഗതിക്കനുസരിച്ചു ഒരു മികച്ച കട്ടും പുള്ളുമൊക്കെ അദ്ദേഹത്തില്‍ നന്നായി വശമുണ്ടായിരുന്നു. മാത്രവുമല്ല ഫീല്‍ഡര്‍മാരുടെ മുകളിലൂടെ പന്തിനെ വിടാനും മടിച്ചില്ല.

Gary Kirsten World Cup Winning Coach of The Indian Cricket Team

ആ കാലത്തു ഇരു ഫോര്‍മാറ്റിലും 40ന് മുകളില്‍ ശരാശരി ഉണ്ടായിരുന്ന അപൂര്‍വം ചില ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിരുന്നു ഗാരി. 1990-കളില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ 45+ ശരാശരി എന്നത് 2000-കളിലെ ഒരു ഓപ്പണര്‍ ശരാശരി 45+ എന്നതിനേക്കാള്‍ വളരെ കഠിനമായിരുന്നു എന്നതും മനസ്സിലാക്കണം. വിദേശ പിച്ചുകളിലാണ് ഗാരിയുടെ ബാറ്റിംഗ് ശരാശരി കൂടുതല്‍. ഏറ്റവും കൂടുതലുള്ളതാവട്ടെ ഓസ്ട്രേലിയയില്‍ പിച്ചുകളിലും.

സൗത്ത് ആഫ്രിക്കക്ക് വേണ്ടി ആദ്യമായി 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ കളിക്കാരനും ഗാരിയാണ്. വിരമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറിയുള്ള (21) സൗത്ത് ആഫ്രിക്കന്‍ കളിക്കാരനും ഗാരിയായിരുന്നു. മാത്രവുമല്ല, ഏകദിനത്തിലെ ഒരു സൗത്ത് ആഫ്രിക്കക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 188* ഉം ഗാരിയുടെ പേരില്‍ തന്നെയാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍