പണ്ട് ശത്രുക്കൾ ഇന്ന് മിത്രങ്ങൾ, ഒരു ടീം എന്ന നിലയിൽ ഇതാണ് ലക്നൗവിന്റെ വിജയം

കുറച്ച് നാളുകൾക്ക് മുമ്പ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ ബറോഡ രഞ്ജി ടീമിലെ പ്രമുഖ താരമായിരുന്ന ദീപക് ഹൂഡ ഇങ്ങനെ പറഞ്ഞു- ‘ബറോഡ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വലിയ നിരാശയിലും സമ്മര്‍ദ്ദത്തിലുമാണ് ഞാനുള്ളത്. അവസാന കുറച്ച് ദിവസങ്ങളിലായി എന്റെ ടീം നായകന്‍ ക്രുണാല്‍ പാണ്ഡ്യ സഹതാരങ്ങളുടേയും എതിര്‍ ടീമിന്റെയും മുന്നില്‍വെച്ച് എന്നെ അസഭ്യം പറയുകയാണ്. വഡോദരയിലെ റിലയന്‍സ് സ്‌റ്റോഡിയത്തില്‍ വെച്ചാണ് ഇത്തരം മോശം അനുഭവം ഉണ്ടായത്’

സ്വന്തം ടീമിലെ സഹ താരത്തെ അപമാനിച്ച നായകൻ ക്രുണാൽ പാണ്ഡ്യ ഒരുപാട് വിമർശനങ്ങൾ കേട്ടു . തൊട്ടുപിന്നാലെ ദീപക് ടീമിൽ നിന്നും രാജി വെക്കുകയും ചെയ്തു. എന്നാൽ നാളുകൾക്ക് ശേഷം നടന്ന മെഗാ ലേലത്തിൽ ഇരു താരങ്ങളും ഒരുമിച്ചൊരു ടീമിലെത്തി. ഇരുവരും എങ്ങനെ ഒരുമിച്ച് സഹകരിക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തി ഇരുതാരങ്ങളും തമ്മിൽ നാളുകളായി ഉണ്ടായിരുന്ന പിണക്കം മാറുകയും ഇരുവരും ആഘോഷങ്ങളിൽ ഒരുമിച്ച് പങ്കെടുക്കുന്ന ദൃശ്യങ്ങൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇതിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അജയ് ജഡേജ.

ലഖ്‌നൗ ഒരു യൂണിറ്റ് എന്ന നിലയിൽ മികച്ചതാണ്. ധാരാളം കഴിവുള്ള താരങ്ങൾ അവിടെയുണ്ട് . ലക്നൗ ഒരു ടീം എന്ന നിലയിൽ ഒത്തൊരുമയോടെ കളിക്കുന്നുണ്ട്., പരസ്പരം സഹായിച്ചുകൊണ്ട്. നേരത്തെ വഴക്കിട്ട രണ്ട് പേർ പോലും ആലിംഗനം ചെയ്യുന്നു. ക്രുണാൽ പാണ്ഡ്യ – ദീപക് ഹൂഡ എന്നിവരുടെ പിണക്കം മാറ്റിയതിൽ ലക്നൗ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.”

ഇരുതാരങ്ങളെയും ഒരുമിച്ച് ലേലത്തിൽ വിളിച്ചത് മണ്ടത്തരം ആയിപോയി എന്ന് പറഞ്ഞവർക്കുള്ള അടിയായാണ് ടീം നടത്തുന്ന പ്രകടനം. ഇന്ന് ഒന്നാം സ്ഥാനക്കാരായ ടീം രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിനെ നേരിടുമ്പോൾ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ജയിക്കുന്ന ടീമിന് ആദ്യ സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫ് ഉറപ്പിക്കാം എന്നതാണ് പ്രത്യേകത.