ഏറ്റവും അടുത്ത സുഹൃത്ത്, അപ്രതീക്ഷിത വിയോഗം..; നടന്‍ രാജേഷ് വില്യംസിന്റെ വിയോഗത്തില്‍ രജനി

നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്യംസ് അന്തരിച്ചു. രക്തസമ്മര്‍ദ്ദവും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു എന്നാണ് നടന്റെ കുടുംബം സ്ഥിരീകരിച്ചത്. 75 വയസ് ആയിരുന്നു.

150ലേറെ തമിഴ് സിനിമകളില്‍ രാജേഷ് വേഷമിട്ടിട്ടുണ്ട്. തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സുഹൃത്ത് ആയിരുന്ന രാജേഷിന്റെ വിയോഗം ഞെട്ടിച്ചുവെന്ന് പ്രതികരിച്ച് രജനികാന്ത് അനുശോചനം അറിയിച്ച് എത്തിയിട്ടുണ്ട്. നടി രാധിക ശരത്കുമാറും അനുശോചനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

എന്റെ അടുത്ത സുഹൃത്ത് ആയ രാജേഷിന്റെ വിയോഗം ഞെട്ടിച്ചു, വലിയ ഹൃദയവേദന ഉണ്ടാക്കി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഗാധമായ അനുശോചനം എന്നാണ് രജനികാന്ത് എക്‌സില്‍ കുറിച്ചത്.

”രാജേഷിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശാലമായ അറിവിനോട് ബഹുമാനമുണ്ട്. സിനിമാ ലോകത്തിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നഷ്ടം” എന്നാണ് രാധിക ശരത്കുമാറിന്റെ പോസ്റ്റ്.

1974ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് രാജേഷ് സിനിമയില്‍ അരങ്ങേറിയത്. സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവര്‍, നേരുക്ക് നേര്‍, ദീന, സിറ്റിസെന്‍, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധര്‍മപുരി, തിരുപ്പതി, സര്‍ക്കാര്‍, മാസ്റ്റര്‍, യാതും ഊരേ യാവരും കേളിര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍.

Read more

മലയാളത്തില്‍ അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇണ്‍ടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍. മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു.