'2025 നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി, ഇപ്പോൾ 2047 ലെ സ്വപ്നങ്ങൾ വിൽക്കുന്നു'; മുംബൈയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി, മോദി സർക്കാരിന്റെ വാർഷികം ആഘോഷത്തിന് പരിഹാസം

മോദി സർക്കാർ അവരുടെ 11 ആം വാർഷികം ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ യാഥാർത്ഥ അവസ്ഥ മുംബൈയിലെ ട്രെയിൻ അപകടത്തിൽ നിന്ന് മനസിലാക്കാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ റെയിൽവേ ദശലക്ഷക്കണക്കിന് ജീവിതങ്ങളുടെ നട്ടെല്ലാണ്, എന്നാൽ ഇന്ന് അത് അരക്ഷിതാവസ്ഥയുടെയും പിടിപ്പുകേടിന്റെയുമോക്കെ പ്രതീകമായി മാറിയിരിക്കുക ആണെന്ന് രാഹുൽ വിമർശിച്ചു.

മുംബൈയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിച്ച രാഹുൽ, 2025 നെക്കുറിച്ച് സംസാരിക്കുന്നത് മോദി സർക്കാർ നിർത്തി എന്നും ഇപ്പോൾ 2047 ളുടെ സ്വപ്നങ്ങൾ വിൽക്കുക ആണെന്നും ആരോപിച്ചു. മോദി സർക്കാരിന്റെ 11 വർഷങ്ങൾ എന്നാൽ അത് ഉത്തരവാദിത്തമില്ലയ്മയുടെയും പ്രൊപ്പഗാണ്ടയുടെയും മാത്രമെന്നെനും രാഹുൽ വിമർശിച്ചു.

രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

‘മോദി സർക്കാർ അവരുടെ 11 വർഷത്തെ “സേവനം” ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ യാഥാർത്ഥ അവസ്ഥ മുംബൈയിൽ നിന്ന് വരുന്ന വേദനാജനകമായ വാർത്തകളിൽ പ്രകടമാണ് – നിരവധി പേർ ട്രെയിനിൽ നിന്ന് വീണു മരിച്ചു എന്ന വാർത്തയാണത്.

ഇന്ത്യൻ റെയിൽവേ ദശലക്ഷക്കണക്കിന് ജീവിതങ്ങളുടെ നട്ടെല്ലാണ്, എന്നാൽ ഇന്ന് അത് അരക്ഷിതാവസ്ഥയുടെയും, തിരക്കിന്റെയും, പ്രശ്നങ്ങളുടെയും പ്രതീകമായി മാറിയിരിക്കുന്നു.

മോദി സർക്കാരിന്റെ 11 വർഷങ്ങൾ = ഉത്തരവാദിത്തമില്ലയ്മ, മാറ്റങ്ങളില്ല, പ്രൊപ്പഗാണ്ട മാത്രം.
2025 നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി, ഇപ്പോൾ 2047 ലെ സ്വപ്നങ്ങൾ വിൽക്കുന്നു.

രാജ്യം ഇന്ന് നേരിടുന്നത് എന്താണെന്ന് ആരാണ് കാണുക?
മുംബൈയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു’.

മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു അഞ്ച് പേരാണ് മരിച്ചത്. മുംബ്രയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമനിലിലേക്ക് പോയ സബർബൻ ട്രെയിനിലായിരുന്നു അപകടം. അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയിൽവേ അറിയിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ.ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചു.

നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.